എറണാകുളം: പ്രണയം നടിച്ച് മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. തിരുവല്ല സ്വദേശിയായ പിതാവാണ് കണ്ണൂരുകാരനായ മുസ്‌ലിം യുവാവ് മകളെ തട്ടിക്കൊണ്ടുപോയെന്നും മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്‌തത്. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്‍റെ റിപ്പോര്‍ട്ട് തേടി.
പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കും. അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി നല്‍കിയെങ്കിലും അതില്‍ പൊലീസ് നടപടി എടുത്തില്ലെന്നും പിതാവ് ആരോപിച്ചു. ജൂണ്‍ എട്ടിനാണ് ചെന്നൈയില്‍ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ക്രിസ്‌ത്യൻ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതായത്. സാധാരണയായി ദിവസം രണ്ടും മൂന്നും തവണ വീട്ടിലേക്ക് വിളിക്കുന്ന പെണ്‍കുട്ടിയെ സംബന്ധിച്ച് വിവരമില്ലാതായാതോടെയാണ് പിതാവ് ഹോസ്റ്റലില്‍ അന്വേഷണം നടത്തിയത്.
എന്നാല്‍, പെണ്‍കുട്ടി എട്ടാം തിയതി തന്നെ ഹോസ്റ്റലില്‍ നിന്ന് പോയെന്നായിരുന്നു അവര്‍ പതാവിനെ അറിയിച്ചത്. എട്ടാം തിയതി രാത്രി 7.45നാണ് പെണ്‍കുട്ടി അവസാനമായി വീട്ടുകാരെ ബന്ധപ്പെട്ടത്. ഒൻപതാം തിയതി ഫഹദ് എന്ന കോളര്‍ ഐഡിയില്‍ നിന്നും വീട്ടുകാര്‍ക്ക് ഒരു ഓഡിയോ സന്ദേശവും ലഭിച്ചു.
ഈ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ‘ലൗ ജിഹാദ്’ എന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കാട്ടി പത്തനംതിട്ട എസ്‌പി ,തിരുവല്ല ഡിവൈഎസ്‌പി എന്നിവര്‍ക്ക് പിതാവ് പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ മൊഴി പോലും രേഖപ്പെടുത്താതെ ഡിവൈഎസ്‌പി അടക്കമുള്ളവര്‍ മൗനം പാലിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരൻ ആരോപിക്കുന്നു.
തുടര്‍ന്നാണ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ ഫഹദ് എന്ന യുവാവ് കണ്ണൂരില്‍ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും, മത പരിവര്‍ത്തനം നടത്തി വിവാഹം കഴിക്കാൻ ശ്രമിച്ചെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.