ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ സര്‍ക്കാരും കര്‍ഷക കൂട്ടായ്മകളും ശ്രമിക്കുമ്ബോഴും പൊതുവിപണിയിലെ പഴം, പച്ചക്കറി എന്നിവയില്‍ വൻതോതില്‍ കീടനാശിനി അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറിയില്‍ 35%ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്‌സിക്കം, ബ്രോക്കോളി, വഴുതന, സാമ്ബാര്‍മുളക് തുടങ്ങിയ സാമ്ബിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായിസേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ കീടനാശിനി അംശം കുറവാണ്. 27.47%. ഇക്കോ ഷോഷുകളിലും (26.73%) ജൈവമെന്ന പേരില്‍ വില്‍പ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20%. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവര്‍ഗങ്ങളില്‍ കീടനാശിനിയില്ല.
വിഷാംശം ശതമാനത്തില്‍: പച്ചക്കറി: 31.97പഴവര്‍ഗ്ഗം: 16.83 സുഗന്ധവ്യഞ്ജനം: 77.50
വിഷമില്ലാത്തവ: ഉലുവ, ഉഴുന്ന്, പയര്‍, അരി, കൂവരക്, തുവര, പരിപ്പ്, വെള്ളക്കടല, ചെറുപയര്‍, വൻപയര്‍.