ഹൈദരാബാദില്‍ ക്ഷേത്ര പൂജാരി കാമുകിയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളി. കുറുഗന്തി അപ്സര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പൂജാരിയായ അയ്യഗരി വെങ്കട്ട് സൂര്യ സായ് കൃഷ്ണ(36) യെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതനാണെന്ന് അറിഞ്ഞിട്ടും തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് എല്ലാവരോടും തുറന്നുപറയുമെന്ന് അപ്സര സായ് കൃഷ്ണയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സായ്. സരൂര്‍നഗര്‍ സ്വദേശിയാണ് അപ്സര. സരൂര്‍നഗറിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് പ്രതി.
ജൂണ് മൂന്നിന് രാത്രി ഇയാള്‍ യുവതിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ ശേഷം കാറില്‍ കയറ്റി സരൂര്‍നഗര്‍ പ്രദേശത്തെ മാൻഹോളില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അമ്മക്കൊപ്പമെത്തി യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വ്യാജപരാതി നല്‍കുകയും ചെയ്തു. ജൂണ് 6ന് രണ്ട് ലോറി മണ്ണ് കൊണ്ടു വന്ന് മാന്‍ഹോള്‍ മൂടുകയും ചെയ്തു.
യുവതിയുടെ ഹാന്‍ഡ്ബാഗും മറ്റും വസ്തുക്കളും കത്തിച്ചുകളഞ്ഞ ശേഷം കാര്‍ കഴുകി അപ്പാര്‍ട്ട്മെന്‍റില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. അടുത്ത ദിവസം സ്ഥലത്തെത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മാൻഹോള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ കുറച്ചു തൊഴിലാളികളെ ചുമതലപ്പെടുത്തി. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പുറംലോകമറിയുന്നത്. സായ് കൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ സിഗ്നലുകളും പരിശോധിച്ചപ്പോള്‍ പരാതിക്കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസിനു മനസിലായി. ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. മൃതദേഹം മാൻഹോളില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.