എ.ഐ ക്യാമറ ഇടപാടിലെ വന്‍ അഴിമതിക്കൊള്ളയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരികയും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട പ്രതിപക്ഷ ആരോപണങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തതോടെ വിവാദ പദ്ധതി മരവിപ്പിച്ചു. പിഴയീടാക്കുന്നതും വൈകും. റോഡിലെ എ.ഐ ക്യാമറ നിരീക്ഷണം ഉദ്ഘാടനം ചെയ്തെങ്കിലും ഗതാഗതവകുപ്പും കെല്‍ട്രോണും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നില്ല. ഇടപാടില്‍ വിവിധ വകുപ്പുകള്‍ക്കൊപ്പം എ.ജിയുടെയും അന്വേഷണം നടക്കുന്നുണ്ട്. ഐ.ബിയും വിവരങ്ങള്‍ തേടിയിരുന്നു.
ഈ സാഹചര്യത്തില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പദ്ധതി മരവിപ്പിക്കലിനു മുമ്ബ് സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു.അന്വേഷണ റിപ്പോര്‍ട്ടിനും തുടര്‍ നടപടിക്കും ശേഷം നടപ്പാക്കിയാല്‍ മതിയെന്നാണ് തീരുമാനം.
സംസ്ഥാനത്ത് 726 എ. ഐ കാമറകളാണ് സ്ഥാപിച്ചത്. ഒരുമാസത്തെ ബോധവത്കരണത്തിനു ശേഷം മേയ് 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 232.5 കോടി നല്‍കാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാന്‍ ചെലവായുള്ളൂ എന്നതിന്റെ രേഖകളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയ എസ്.ആര്‍.ഐ.ടി, അവര്‍ ഉപകരാര്‍ നല്‍കിയ പ്രസാഡിയോ, ട്രോയിസ് എന്നീ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കള്‍. പിഴ ഈടാക്കിത്തുടങ്ങുമ്ബോള്‍ മൂന്നു കമ്ബനികള്‍ക്കും എത്ര ശതമാനം പണം ലഭിക്കുമെന്ന് ഇനി വേണം പുറത്തുവരാന്‍.
പ്രസാഡിയോ ടെക്നോളജീസുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനുള്ള ബന്ധവും ഇതിനിടെ പുറത്തുവന്നു. റോഡ് സുരക്ഷയ്ക്കായി സേഫ് കേരള പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച 2018ലാണ് പ്രസാഡിയോയും ആരംഭിച്ചത്. ഇതും ദുരൂഹമെന്നാണ് ആരോപണം. കെ-ഫോണ്‍ പദ്ധതിയില്‍ പ്രസാഡിയോ ടെക്നോളജീസിനുള്ള ബന്ധവും ചര്‍ച്ചയായി.
പിന്നോട്ടു പോകാന്‍ കാരണങ്ങള്‍
1. അടിമുടി ദുരൂഹത നിറഞ്ഞ ക്യാമറ ഇടപാടില്‍ കാരാറിനു വിരുദ്ധമായി കെല്‍ട്രോണ്‍ പുറംകരാര്‍ നല്‍കി
2. ക്യാമറ വിലയുടെ പലമടങ്ങ് തട്ടാനുള്ള പുറംകരാറുകാരുടെ രഹസ്യ നീക്കം പുറത്തുവന്നു
3. പുറംകരാര്‍ നേടിയ കമ്ബനിയുമായി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനുള്ള ബന്ധം പുറത്തുവന്നു