നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷക സന റഈസ് ഖാന്‍. ഷീന ബോറ വധക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്ന മുംബെെയിലെ അറിയപ്പെടുന്ന അഭിഭാഷകയാണ് സന റഈസ് ഖാന്‍. ഓരോ സിറ്റിങ്ങിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകയാണ് ഇവർ.
സന കോടതിയില്‍ എത്തിയതോടെ ഒരു കാര്യം ഉറപ്പാണ്, പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആരൊക്കെയായോ പണം ഒഴുക്കുന്നുണ്ട്. ഷീന ബോറ വധക്കേസില്‍ നീണ്ട വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം ലഭിച്ചത് സന റഈസ് ഖാന്‍ ഹാജരായപ്പോഴായിരുന്നു. ആ അഭിഭാഷകയെയാണ് പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും സുപ്രീം കോടതിയില്‍ എത്തിച്ചത്. അതുകൊണ്ടുതന്നെ സുനിക്ക് വേണ്ടി പണം എറിയുന്നത് ആരെന്ന ചർച്ചയും സജീവമാണ്.
അതേസമയം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. അതേസമയം, കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി നേരത്തെ പരിഗണിച്ചപ്പോഴും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഇതേ നിലപാടാണ് സ്വീകരിച്ചത്.