ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലെ ഒരു ക്യാച്ചിനെ ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ചകൾ. ബ്രിസ്ബെയ്ൻ ഹീറ്റ്സും സിഡ്നി സിക്സേഴ്സും തമ്മിലുള്ള മത്സരത്തിനിടെ മിച്ചല്‍ നെസർ ബൗണ്ടറി ‘കടന്ന്’ എടുത്ത ക്യാച്ചാണു വിവാദ വിഷയം. ബ്രിസ്ബെയ്ൻ ഹീറ്റ്സ് താരമായ നെസർ സിഡ്നി താരമായ ജോർജാൻ സിൽക്കിന്റെ ഷോട്ടാണ് ബൗണ്ടറിക്ക് അകത്തുനിന്നും ബൗണ്ടറി കടന്നുനിന്നുമുള്ള നീക്കങ്ങൾക്കൊടുവിൽ കൈപ്പിടിയിലാക്കിയത്. ബൗണ്ടറി ലൈനിന് അകത്തുനിന്ന് പന്ത് പിടിച്ചെടുത്ത നെസർ നിയന്ത്രണം നഷ്ടമായി ലൈൻ കടക്കുകയായിരുന്നു.
പന്ത് മുകളിലേക്കെറിഞ്ഞ ശേഷം ബൗണ്ടറി ലൈന്‍ കടന്ന താരം അപ്പുറത്തുനിന്ന് ഉയർന്നു ചാടി പന്ത് വീണ്ടും ക്യാച്ചെടുത്ത് വായുവിലേക്ക് എറിഞ്ഞു, ശേഷം വീണ്ടും ബൗണ്ടറിക്ക് അകത്തേക്കു കടന്നു പന്തു പിടിച്ചെടുത്തു. താരത്തിന്റെ സാഹസ നീക്കത്തിൽ അംപയർമാർ സിൽക്ക് ഔട്ടാണെന്നും വിധിച്ചു. നെസറിന്റെ ക്യാച്ച് ലീഗൽ ആണെന്നു വിധിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. എംസിസി നിയമം അനുസരിച്ച് ബൗണ്ടറി കടന്നു പോയ ഫീൽഡർ പന്തു സ്പർശിച്ചാൽ പന്തു ബൗണ്ടറിക്ക് അപ്പുറം പോയതായി കണക്കാക്കണമെന്നാണ്.
മിച്ചൽ നെസറിന്റെ ക്യാച്ചിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിഡ്നി ബാറ്റിങ്ങിനിടെ 19–ാം ഓവറിലാണ് വിവാദ ക്യാച്ച് പിറന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ബ്രിസ്ബെയ്ൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണു നേടിയത്. മറുപടിയിൽ സിഡ്നിയുടെ പോരാട്ടം 209 റൺസിൽ ഒതുങ്ങി. മിച്ചൽ നെസർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ബ്രിസ്ബെയ്ൻ ഹീറ്റ്സിന്റെ വിജയം 15 റൺസിന്.