കൊച്ചി: ലോകത്ത് വേറെ എവിടെയും ‘പാപ്പാഞ്ഞി കത്തിക്കല്‍’ ആഘോഷം കാണാനാവില്ല. അതുകൊച്ചിക്കാരുടെ സ്വന്തം. എന്നാല്‍, ഇത്തവണ പാപ്പാഞ്ഞി വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ പുതുവര്‍ഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ഛായ എന്നാണ് ആക്ഷേപം.ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മുഖച്ഛായ മാറ്റാമെന്ന് സംഘാടകര്‍ സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയില്‍പെട്ടത്.

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാപ്പാഞ്ഞി നിര്‍മ്മാണം നിര്‍ത്തിവച്ചതിന് പിന്നാലെ സംഘാടകരും പൊലീസും സ്ഥലത്തെത്തി. സാമ്യം യാദൃച്ഛികമാണെന്ന് സംഘാടകര്‍ വാദിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മുഖച്ഛായ മാറ്റാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബര്‍ 12 രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുക. ‘പാപ്പാഞ്ഞി’ എന്നത് പോര്‍ച്ചുഗീസ് വാക്കാണ്. അതിന്റെ അര്‍ത്ഥം ‘മുത്തച്ഛന്‍’. 16, 17 നൂറ്റാണ്ടുകളില്‍ കൊച്ചിയില്‍ ഒരു പോര്‍ച്ചുഗീസ് കോട്ട നിലനിന്നിരുന്നു , ഇമ്മാനുവല്‍ കോട്ട എന്ന പേരില്‍. ഇക്കാലത്തുകൊച്ചിക്കാരുടെ മലയാളത്തില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് വാക്കാണ് പാപ്പാഞ്ഞി.

1980കളില്‍, കാര്‍ണിവല്‍ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി കടല്‍തീരത്ത് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കാന്‍ ആരംഭിച്ചു. വിടപറയുന്ന കൊല്ലത്തിന്റെ, കാലത്തിന്റെ പ്രതീകമായി മാറി കത്തിയണയുന്ന പപ്പാഞ്ഞി. യൂറോപ്യന്‍ വൃദ്ധന്റെ രൂപമാണ് പാപ്പാഞ്ഞിക്ക് നല്‍കുക. 2012 മുതല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, പാപ്പാഞ്ഞി നിര്‍മ്മാണത്തില്‍ കലാകാരന്മാരെ പങ്കെടുപ്പിച്ചു. കഴിഞ്ഞ നാല് തവണത്തേത് പോലെ ഇത്തവണയും ഫോര്‍ട്ട്കൊച്ചിയിലെ കള്‍ച്ചറല്‍ ടൂറിസം സ്ഥാപനമായ ഗ്രീനിക്സ് വില്ലേജാണ് പപ്പാഞ്ഞി നിര്‍മ്മാണത്തിന്റെ സ്പോണ്‍സര്‍.

മുന്‍വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതിനേക്കാള്‍ പത്തടി ഉയരക്കൂടുതലുണ്ടാകും ഇത്തവണത്തെ പാപ്പാഞ്ഞിക്ക്. ഉയര്‍ത്തിവച്ച വലംകാല്‍ക്കീഴില്‍ കൊറോണ വൈറസിനെ ചവിട്ടിപ്പിടിച്ച രൂപഭാവമാകും എന്നാണ് സംഘാടകര്‍ അറിയിച്ചത്. കോവിഡ് പ്രതിസന്ധിമൂലം രണ്ടുവര്‍ഷം കാര്‍ണിവല്‍ മുടങ്ങിയിരുന്നു. 11ന് തുടങ്ങിയ ആഘോഷം 31ന് റാലി, പാപ്പാഞ്ഞിയെ കത്തിക്കല്‍ എന്നിവയോടെയാണ് സമാപിക്കുക. ബീച്ച്‌ ഇല്ലാത്തതിനാലാണ് പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ നിര്‍മ്മിക്കുന്നത്. 65 അടി ഉയരത്തില്‍ ഇരുമ്ബുചട്ടക്കൂട് ഉയര്‍ന്നുകഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 55 അടിയായിരുന്നു ഉയരം. ഇടംകൈയില്‍ വടിയൂന്നി, വലതുകൈ നീട്ടി പുതുവര്‍ഷത്തെ സ്വാഗതംചെയ്ത് നില്‍ക്കുന്ന പാപ്പായുടെ ഉയര്‍ത്തിവച്ച വലതുകാല്‍ക്കീഴിലാണ് കൊറോണ വൈറസ്. കോവിഡിനെ അതിജീവിച്ച ജനതയ്ക്കുള്ള ആദരമായാണ് 39 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രൂപമാറ്റമെന്ന് സംഘാടകര്‍ പറയുന്നു.

ഇരുമ്ബുചട്ടക്കൂടില്‍ ചാക്ക് പൊതിഞ്ഞ് വൈക്കോല്‍ നിറച്ച്‌ ചുവന്ന വസ്ത്രംധരിപ്പിച്ച്‌ അലങ്കാരപ്പണികള്‍ നടത്തുന്നതോടെ പാപ്പാഞ്ഞി തയ്യാറായി. വൈക്കോലില്‍ തീപിടിക്കുമ്ബോള്‍ പൊട്ടാനുള്ള പടക്കവും നിറയ്ക്കും. പുതുവര്‍ഷത്തലേന്ന് ആഘോഷരാവിലെത്തുന്ന പ്രധാനികളാരെങ്കിലും പാപ്പാഞ്ഞിക്ക് തീകൊളുത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക