കൊച്ചി: പാക്കിസ്ഥാനിലെ രാസലഹരി സംഘമായ ‘ഹാജി സലിം നെറ്റ്‌വർക്കി’ന്റെ ഏജന്റുമാർ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധനകൾ ശക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ നിന്നു പാക്കിസ്ഥാൻ തുറമുഖങ്ങൾ വഴി മത്സ്യബന്ധന ബോട്ടുകളിൽ കടത്തുന്ന ലഹരി പദാർഥങ്ങൾ തിരുവനന്തപുരം തീരം വഴിയാണ് ഇന്ത്യയിൽ ഇറക്കുന്നത്. ലഹരിയുടെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്നതു കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി റാക്കറ്റാണ്. കേരളത്തിലെത്തുന്ന ലഹരിമരുന്നുകൾ മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തുന്നതു കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റാണ്.ഇന്ത്യയുടെ ലഹരി ഹബ്ബായി കേരളത്തെ മാറ്റിയാണു ഹാജി സലിം ലഹരി സംഘത്തിന്റെ പ്രവർത്തനം.
ഭീകര–തീവ്രവാദ സംഘടനകൾക്കുള്ള പണവും ആയുധങ്ങളും എത്തിച്ചുകൊടുക്കുന്നതും ഹാജി സലിം നെറ്റ്‌വർക്കു തന്നെയാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളം വഴി ഇന്ത്യയിലേക്കുള്ള സ്വർണക്കടത്തു നിയന്ത്രിച്ചിരുന്ന അതേ റാക്കറ്റ് തന്നെയാണ് ഇപ്പോൾ ലഹരിക്കടത്തിലേക്കും കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകൾക്കുള്ള ഫണ്ട് പണമായി കൈമാറുന്നതിനു പകരം ഇപ്പോൾ ലഹരിമരുന്നായാണു കൈമാറ്റം ചെയ്യുന്നതെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. ഇതൊരു ലഹരി യുദ്ധമാണെന്നും (നാർക്കോ വാർ) ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.