പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോടു മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററെ കൂട്ടത്തോടെ മര്‍ദ്ദിച്ച്‌ പെണ്‍കുട്ടികള്‍. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്താണ് സംഭവം. വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ കട്ടേരി സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചിന്മയാനന്ദ മൂര്‍ത്തിയെയാണ് സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥിനികള്‍ വടിയുപയോഗിച്ച്‌ പൊതിരെ തല്ലിയത്.

ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌കൂളിലെ ഹോസ്റ്റലിലെത്തി ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പിന്നാലെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മറ്റു വിദ്യാര്‍ത്ഥിനികളോട് കാര്യം പറഞ്ഞു. ഇതോടെ ഹെഡ്മാസ്റ്ററെ നേരിടാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കാന്‍ ഇയാള്‍ ശ്രമിച്ചു. പിന്നാലെ എത്തിയ പെണ്‍കുട്ടികള്‍ മുറിയുടെ അകത്തു കടന്ന് മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള ചിന്മയാനന്ദ ഇതിനു മുന്‍പും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണി വരെ മാത്രമാണ് ഇയാള്‍ക്ക് ഹോസ്റ്റലില്‍ ഡ്യൂട്ടിയുള്ളത്. എന്നാല്‍ രാത്രി 12 മണി വരെ ഇയാള്‍ ഹോസ്റ്റലില്‍ ഉണ്ടാകാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു. പൊലീസിനു കൈമാറിയ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക