തെലങ്കാനയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ 100 അംഗ സംഘം 24കാരിയെ തട്ടിക്കൊണ്ടുപോയി. രംഗ റെഡ്ഡി ജില്ലയിലെ അദിബത്‌ലയിലാണ് സംഭവം. ദന്ത ഡോക്ടറായ വൈശാലിയെയാണ് അക്രമിസംഘം വീട് വളഞ്ഞ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ യുവാക്കള്‍ യുവതി താമസിക്കുന്ന വീട് വളയുകയായിരുന്നു.

വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം വൈശാലിയെ ബലപ്രയോഗിച്ച്‌ പുറത്തെത്തിക്കുകയും കടത്തികൊണ്ടു പോവുകയുമായിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ യുവതിയെ രക്ഷപ്പെടുത്തി. 26കാരനായ കെ. നവീന്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് രാചകൊണ്ട പൊലീസ് കമീഷണര്‍ മഹേഷ് ബാഗ്വത് പറഞ്ഞു. അക്രമിസംഘത്തിലെ 16 പേരെ പിടികൂടിയതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തടയാന്‍ ശ്രമിക്കുന്ന ബന്ധുവിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, യുവതിയെ വിവാഹം കഴിച്ചെന്ന് നവീന്‍ റെഡ്ഡി പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതായും മകളെ കടത്തിക്കൊണ്ടു പോയതായും മാതാപിതാക്കള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തെലങ്കാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക