ഐഫോണ്‍ ഘടകങ്ങൾ നിര്‍മിക്കുന്ന ഹൊസൂരിലെ ഇലക്‌ട്രോണിക് ഫാക്ടറിയില്‍ 45,000 ജീവനക്കാരെ നിയമിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഐ എൻ സിയിൽ നിന്ന് കൂടുതല്‍ ബിസിനസ്സ് നേടാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൊസൂര്‍ പ്ലാന്റ് അടുത്ത 18-24 മാസത്തിനുള്ളില്‍ 45,000 സ്ത്രീകളെ നിയമിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവില്‍, ഫാക്ടറിയില്‍ 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നു, അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍, ടാറ്റയും ആപ്പിളും ഹൊസൂരില്‍ തങ്ങളുടെ നിയമന പദ്ധതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൊസൂര്‍ പ്ലാന്റിലെ സ്ത്രീ തൊഴിലാളികള്‍ക്ക് 16,000 രൂപയിലധികം മൊത്ത ശമ്ബളം ലഭിക്കുന്നുവെന്നും, ഇത് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ 40 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികള്‍ക്ക് ക്യാമ്ബസിനുള്ളില്‍ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. തൊഴിലാളികള്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നതിനായി ഒരു ഇലക്‌ട്രോണിക്സ് നിര്‍മ്മാണ സംയുക്ത സംരംഭം സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോണുമായി ചര്‍ച്ച നടത്തുന്നുണ്ട്.