മലപ്പുറം പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍്റ് പരിസരത്ത് ചേതന റോഡില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 200 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കല്ലടിക്കോട് സ്വദേശിയായ റാംജിത്ത് മുരളി (26) ആണ് പിടിയിലായത്. മലപ്പുറം ജില്ലയില്‍ ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും മറ്റും എംഡിഎംഎ വ്യാപകമായി വില്‍പന നടത്തുന്ന മൊത്ത വിതരണക്കാരെ കുറിച്ചു പോലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു.

ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസിന് കിട്ടിയ രഹസ്യ വിവര പ്രകാരം പെരിന്തല്‍മണ്ണ ഡി വൈ എസ് പി സന്തോഷ് കുമാറിന്‍്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ നടപടികളാണ് അറസ്റ്റിലേക്ക് നയിച്ചത്. ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച്‌ ചെറുകിട വില്‍പനക്കാര്‍ക്ക് വില്‍ക്കുന്നയാളാണ് രാംജിത് മുരളി.കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 260 ഗ്രാം എംഡിഎം എ യും 155 കിലോഗ്രാം കഞ്ചാവും അടക്കം കോടികണക്കിന് രൂപയുടെ ലഹരി മരുന്ന് വേട്ടയാണ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്നും ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കേതിരെയും വില്‍ക്കുന്നവര്‍ക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പെരിന്തല്‍മണ്ണ സിഐ അലവി .സി അറിയിച്ചു. എസ് ഐ യാസിര്‍, എ.എസ്.ഐ ബൈജു,എ എസ് ഐ അനിത , എസ് പി സി ഒ ഉല്ലാസ് കെ.എസ്, സി പി ഒ മാരായ ഷജീര്‍ , അജിത്കുമാര്‍ , ഷാലു, സല്‍മാന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യസൂത്രധാരനെയും പിടി കൂടിയിരുന്നു. മലപ്പുറം ജില്ലയിലെ മൊറയൂര്‍ സ്വദേശി മുഹമ്മദ് അനസ് (33) നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ടൗണിന് സമീപം കാറില്‍ വില്‍പ്പനയ്ക്കായെത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് മൊറയൂര്‍ സ്വദേശി കക്കാട്ടുചാലില്‍ അത്തിക്കച്ചാലില്‍ മുഹമ്മദ് അനസ്.

രണ്ടാഴ്ച മുമ്ബാണ് ജില്ലയില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫല്‍, മന്‍സൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച്‌ 35 ഗ്രാം എംഡിഎംഎ സഹിതം പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍സി.അലവി, എസ്.ഐ എ.എം മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തു . മുഹമ്മദ് അനസാണ് കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് എത്തിച്ച്‌ കൊടുക്കുന്ന മുഖ്യസൂത്രധാരനെന്നും പല തവണ ബാംഗ്ലൂരില്‍ പോയി എംഡിഎംഎ നാട്ടിലെത്തിച്ച്‌ ചില്ലറ വില്‍പ്പനയ്ക്കായി നൗഫലിനും മന്‍സൂറിനും കമ്മീഷന്‍ വ്യവസ്ഥയില്‍ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതി മുഹമ്മദ് അനസിനെ മൊറയൂരില്‍ വച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കേസുകളില്‍ സംഘത്തിലെ എല്ലാ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച്‌ സൂചനലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക