തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ മരണക്കളികളായി മാറുന്നതായും ഡേറ്റാ മോഷണവും ലൈംഗിക ചൂഷണവും നടക്കുന്നതായും പൊലീസിന്റെ മുന്നറിയിപ്പ്. ഗെയിമുകളോടുള്ള അമിതമായ ആസക്തി കുട്ടികളെ അപകടത്തിലാക്കും. പല ഗെയിമുകളിലും അപരിചിതരുമായി കളിക്കാര്‍ക്ക് ചാറ്റ് ചെയ്യാം. ഈ അപരിചിതര്‍ ലൈംഗിക ചൂഷകരോ ഡേറ്റാ മോഷ്ടാക്കളോ ദുരുദ്ദേശ്യം ഉള്ളവരോ ആകാം. ഇവരുടെ ഭാഷ മോശമായിരിക്കും. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ക്ക് കുട്ടികള്‍ വേഗത്തില്‍ അടിമകളാവുന്നു. ഗെയിം സൗജന്യമാണ്. കളിക്കാന്‍ എളുപ്പമാണ്. വേഗത കൂടുതലുണ്ട്. വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളില്‍ പോലും കളിക്കാം. സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാം. ചാറ്റിനെത്തുന്നവര്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളെ പോലെ അപകടത്തില്‍ പെട്ട് മരിക്കാന്‍ നേരത്ത് വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്ബോള്‍ കുട്ടികളുടെ മനസും വൈകാരികമായി പ്രതിപ്രവര്‍ത്തിക്കുന്നു.
ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാനും വഴിയുണ്ട്. കളിയുടെ ഓരോ ഘട്ടം കഴിയുമ്ബോഴും വെര്‍ച്വല്‍ കറന്‍സി വാങ്ങാനും ആയുധങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഷോപ്പിംഗ് നടത്താനും മറ്റു ചൂതാട്ട ഗെയിമുകള്‍ കളിക്കാനുള്ള പ്രേരണയും ഫ്രീഫയറിലുണ്ട്. തുടര്‍ച്ചയായ പരസ്യങ്ങളിലൂടെയോ കളിക്കാര്‍ക്കുള്ള ദൗത്യങ്ങളായി മറച്ചുവച്ചോ ഓണ്‍ലൈന്‍ പര്‍ച്ചേസിനുള്ള സമ്മര്‍ദ്ദം ഈ ഗെയിമുകളില്‍ കൂടുതലാണ്.
ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവല്‍ക്കരിക്കും. സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രരായി കാണപ്പെടും. വളരെ ഏകാഗ്രത വേണ്ടതിനാല്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ചയെ ബാധിക്കും. നാലിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റ് ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്.
പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍
രക്ഷിതാക്കള്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിച്ച് സമയം നിയന്ത്രിക്കണം.
കുട്ടികളെ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാക്കണം. കായികവിനോദങ്ങളിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിട്ട് സ്വഭാവ മാറ്റങ്ങള്‍ മനസിലാക്കണം