കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. കെ എം ബഷീറിന്റെ സഹോദരൻ അബ്ദുറഹ്മാൻ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചു. ബഷീറിന്റെ മൊബൈൽ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിലുള്ളത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രോസിക്യൂഷൻ സഹായിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ബഷീറിന്റെ പക്കലുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ബഷീറിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചു.
ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഇടിച്ചുതെറിപ്പിച്ചത് കൊല്ലുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ നിലവിലെ അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു