ആധുനിക ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന രെത്തന്‍ ടാറ്റയുടെ കൂടെയുള്ള ഈ ചെറുപ്പക്കാരന്‍ ആരാണെന്ന് നമ്മളില്‍ പലര്‍ക്കും സംശയം തോന്നിയിട്ടുണ്ടാകാം. ഭൂരിഭാഗം ജനങ്ങള്‍ക്കും മനസ്സിലാകാത്ത ചോദ്യത്തിന് പിന്നില്‍ ത്യാഗനിര്‍ഭരമായ ഒരു കഥയുണ്ട്. സിനിമാ കഥകളെ പോലും അമ്ബരിപ്പിക്കുന്ന രീതിയിൽ ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറി മറിഞ്ഞത് ഒറ്റ രാത്രി കൊണ്ടാണ്.
ഡിഗ്രി പഠനത്തിന് ശേഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന ശാന്തനു നായിഡുവിന് തെരുവ് നായ്‌ക്കളോടും വളര്‍ത്തു നായ്‌ക്കളോടും അതിയായ വാത്സല്യമായിരുന്നു. ഒരിക്കല്‍ തന്റെ കണ്‍മുന്നില്‍ അപകടത്തില്‍ പെട്ട് മരിച്ച കിടക്കുന്ന ഒരു തെരുവ് നായയെ അദ്ദേഹം കാണാന്‍ ഇടയായി. വളരെ ഏറെ വേദന ഉളവാക്കിയ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതിയ ആശയം രൂപപ്പെടുത്തിയെടുക്കാന്‍ കാരണമായി.
സുഹൃത്തക്കളോടൊപ്പം ചേര്‍ന്ന് അദ്ദേഹം റിഫ്ലക്ടര്‍ ഘടിപ്പിച്ച കോളര്‍ രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനിച്ചു. നഗരങ്ങളിലെ വിവിധയിടങ്ങളിലുള്ള തെരുവ് നായ്‌ക്കളെ കണ്ടെത്തി സുഹൃത്തക്കളോടൊപ്പം ചേര്‍ന്ന് അദ്ദേഹം കോളറുകള്‍ നായ്‌ക്കളുടെ കഴുത്തില്‍ ഇടാന്‍ ആരംഭിച്ചു. നഗരങ്ങളില്‍ റിഫ്ളക്ടര്‍ ഘടിപ്പിച്ച കോളറുമായി പോകുന്ന തെരുവ് നായ്‌ക്കളെ ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കോളര്‍ ഘടിപ്പിച്ചത് മൂലം ഒരു തെരുവ് നായ വാഹന അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ഈ സംഭവം അദ്ദേഹത്തെ കൂടുതല്‍ ആവേശഭരിതനാക്കി.
കോളറിന്റെ പ്രാധാന്യം മനസ്സിലാക്കി നൂറുകണക്കിന് ആളുകള്‍ ശാന്തനുവിനെ തേടി എത്താന്‍ തുടങ്ങി. പക്ഷെ എല്ലാവര്‍ക്കുമായി കോളര്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പണം അദ്ദേഹത്തിന്റെ കയ്യില്‍ ഇല്ലായിരുന്നു. അവന്റെ ദുഃഖം മനസ്സിലാക്കിയ അച്ഛന്‍ പറഞ്ഞത് നീ ടാറ്റക്ക് ഒരു കത്തെഴുതു എന്നാണ്. ഒരുപക്ഷെ അവര്‍ക്ക് നിന്നെ സഹായിക്കാന്‍ കഴിയുമെന്നാണ്. ആദ്യം മടി തോന്നിയെങ്കിലും ടാറ്റയ്‌ക്ക് കത്തെഴുതാന്‍ തന്നെ ശാന്തനു തീരുമാനിച്ചു.
രണ്ട് മാസങ്ങള്‍ക്ക് ശേഷം കത്ത് കിട്ടിയെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും ചൂണ്ടിക്കാട്ടി രെത്തന്‍ ടാറ്റാ നേരിട്ട് ശാന്തനുവിന് കത്തയച്ചു. ആ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവാവുകയായിരുന്നു. സന്ദര്‍ശനവേളയില്‍ നായിഡുവിന്റെ പ്രവര്‍ത്തനം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്നും സാമ്ബത്തികമായി സഹായിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. തന്റെ പ്രവര്‍ത്തനം കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ടാറ്റയെ കൂട്ടി അദ്ദേഹം തെരുവുകളില്‍ അലഞ്ഞു നടക്കുന്ന കോളര്‍ ധരിച്ച നായ്‌ക്കളെ കാണിച്ചു കൊടുത്തു. ഇ സംഭവം അവരുടെ സൗഹൃദം വളര്‍ത്തുന്നതിന് കാരണമായി.
ടാറ്റ ട്രസ്റ്റിന് വേണ്ടി തന്റെ ജീവിതത്തിലെ ഒരു ദിവസം സമര്‍പ്പിക്കും എന്ന് രെത്തന്‍ ടാറ്റക്ക് വാക്ക് കൊടുത്ത ശേഷം അദ്ദേഹം പുതിയ ജോലിക്കായി വിദേശത്തേക്ക് പോയി. നാളുകള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങുമ്ബോള്‍ ടാറ്റയില്‍ നിന്നും അദ്ദേഹത്തിന് വന്ന ഫോണ്‍ സന്ദേശം നായിഡുവിനെ ഞെട്ടിക്കുന്നതായിരുന്നു. എനിക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് കൂടെ സഹായിയാകാന്‍ താങ്കള്‍ക്ക് താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ അമ്ബരപ്പോടെ നിന്ന നായിഡുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ മിലേനിയല്‍ ഡംബിള്‍ഡോര്‍ എന്ന് വിളിക്കുന്ന രെത്തന്‍ ടാറ്റയുടെ കീഴില്‍ ശാന്തനു നായിഡുഎന്ന 28-കാരന്‍ സേവനമുഷ്ഠിക്കാന്‍ തുടങ്ങുകയായിരുന്നു.