കാൺപൂർ: വനിതാ സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്നത് കണ്ടതിന് ബിജെപി നേതാവിനെ പൊതുവഴിയിൽ വെച്ച് ഭാര്യ മർദിച്ചു. ഭുന്ദേൽഖണ്ഡ് മേഖലാ സെക്രട്ടറി കൂടിയായ ബിജെപി നേതാവ് മോഹിത് സോങ്കറിനാണ് മർദനമേറ്റത്. ഭാര്യയും അമ്മയും ഉൾപ്പെടെയുള്ളവർ ബിജെപി നേതാവിനെ പൊതുവഴിയിൽ ചെരുപ്പുകൊണ്ട് മർദിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ബിജെപി നേതാവിന്റെ സുഹൃത്തായ യുവതിയെ ഭർത്താവും മോഹിത്തിന്റെ ഭാര്യയും ചേർന്ന് മർദിച്ചുവെന്നും റിപ്പോർട്ടുണ്ട്. മോഹിത്തിനെ ഭാര്യ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് ജൂഹി പോലീസ് ഉടൻ സ്ഥലത്തെത്തി. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മോഹിത് ശങ്കറിന്റെ ഭാര്യ മോനി ശങ്കറും വനിതാ സുഹൃത്തിന്റെ ഭർത്താവും ജൂഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബാബുപൂർവ എസിപി അലോക് സിംഗ് പറഞ്ഞു.