കോട്ടയം: കേരള കോൺഗ്രസിലെ മാണി വിഭാഗത്തെ യു.ഡി.എഫിലെത്തിച്ച് മുന്നണി ശക്തിപ്പെടുത്താനുള്ള തീരുമാനം അടുത്തിടെ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പുറത്തുവന്നു. എന്നാൽ ജോസ് കെ മാണി ഈ വാഗ്ദാനം നിശ്ശബ്ദമായി നിരസിച്ചു. എന്നിരുന്നാലും, സാഹചര്യങ്ങൾ മാറുകയാണെങ്കിൽ ചിലപ്പോൾ മാറ്റങ്ങൾ സംഭവിക്കാം. ജോസ് കെ മാണി തിരിച്ചെത്തിയാൽ യു.ഡി.എഫിലെ അടുത്ത വിഷയം പാലാ സീറ്റ് തർക്കമായിരിക്കും. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ രംഗത്തെത്തി.
കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതിൽ എതിർപ്പില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്നാൽ ഇതു സംബന്ധിച്ച് കേൾക്കുന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാപ്പന്റെ വാക്കുകൾ. കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ ഇത്തരം ചില ചർച്ചകൾ നടന്നതായി മനസ്സിലാക്കിയതായും പാലാ എംഎൽഎ കൂട്ടിച്ചേർത്തു.
ജോസ് കെ മാണിയുടെ തിരിച്ചുവരവിൽ അഭിപ്രായവ്യത്യാസമില്ലെന്ന് കാപ്പൻ ചോദ്യത്തിന് മറുപടി നൽകി. യു.ഡി.എഫിന് ഗുണകരമാകും എങ്കിൽ ആരെ വേണമെങ്കിലും കൂട്ടി മുന്നണി വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. താനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ എൽഡിഎഫിൽ ഉണ്ടായതുപോലുള്ള അനുഭവം ഉണ്ടാകരുതെന്നും മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കി.
“പാലാ സീറ്റ് അവർക്ക് നൽകണമെന്നും ജോസ് കെ മാണി അവിടെ മത്സരിക്കണമെന്നും പറഞ്ഞു വരരുത്. ഞാൻ എൽഡിഎഫിൽ ആയിരുന്നപ്പോൾ അതാണ് സംഭവിച്ചത്. കാപ്പൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.എല്‍ഡിഎഫില്‍ നിന്ന് തന്റെ സീറ്റ് അവര്‍ക്ക് കൊടുക്കുകയാണെന്ന് ആരും പറഞ്ഞിരുന്നില്ല. ജോസ് കെ മാണി ആവശ്യം ഉന്നയിച്ചതുമില്ല. മാധ്യമങ്ങളില്‍ കൂടിയാണ് താന്‍ നീക്കം അറിഞ്ഞതെന്നും പിണറായി വിജയന് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും മുന്നണിയും പാർട്ടിയും വിട്ട സാഹചര്യം വിശദീകരിച്ച് മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണിയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോൾ കാണുമ്പോൾ ചിരിച്ച് ഹലോ എന്ന് പറയാറുണ്ടെന്നും എന്നാൽ കാര്യം വരുമ്പോൾ മറിച്ചാണെന്നും കാപ്പൻ പറഞ്ഞു. ഒരു പാർട്ടിയുടെ തോറ്റ സ്ഥാനാർത്ഥിയും ചെയർമാനുമായ ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങി മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് കാപ്പൻ ആവശ്യപ്പെട്ടു. എം.എൽ.എ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് ജോസ് കെ മാണി തടസ്സം നിൽക്കുകയാണ് എന്നും കാപ്പൻ വിമർശിച്ചു.