കൊച്ചി: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പൊലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം കഴുത്തുമുറിച്ച് മരിച്ചത്. ക്രിസ്റ്റഫറിന്റെ ആക്രമണത്തിൽ കഴുത്തിനു പരുക്കേറ്റ സുഹൃത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ചെയ്ത ക്രിസ്റ്റഫറും ആക്രമിക്കപ്പെട്ട സുഹൃത്തും ഒരുമിച്ചു ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവർക്കിടയിൽ ഉടലെടുത്ത തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് അനുമാനം. കലൂരിൽ ദേശാഭിമാനി ജംക്‌ഷനിലാണ് ക്രിസ്റ്റഫർ സ്വയം കഴുത്തറുത്തു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.15നായിരുന്നു നാടിനെ നടുക്കിയ സംഭവം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ക്രിസ്റ്റഫറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന ക്രിസ്റ്റഫർ ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ ഇയാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.