പനാജി: കോളേജ് അധ്യാപികയായ യുവതിയെ കാറിനുള്ളില്‍വെച്ച്‌ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റിലായി. ഗോവയിലെ പനാജിക്ക് അടുത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കോര്‍ലിം സ്വദേശിനിയും ഖണ്ടാല സര്‍ക്കാര്‍ കോളേജ് പ്രൊഫസറുമായ ഗൗരി ആചാരിയാണ്(35) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയും ജിം പരിശീലകനുമായ ഗൗരവ് ബിദ്രയാണ്(36) അറസ്റ്റിലായത്. ഓള്‍ഡ് ഗോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഗൗരി ആചാരി സൗഹൃദത്തിന് നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ രാത്രിയായിട്ടും മടങ്ങിയെത്താതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. അതിനിടെ ഗൗരി സഞ്ചരിച്ച നാനോ കാര്‍ വഴിയരികില്‍ കണ്ടെത്തി. അതിനിടെ യുവതിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗൗരവ് ബിദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് യുവതി പരിചയപ്പെടുന്നത്. കോവിഡ് നിയന്ത്രണമുള്ള സമയത്ത് വീട്ടില്‍ വന്ന് ഫിറ്റ്നസ് ട്രെയിനിങ്ങ് നല്‍കുന്നവര്‍ക്കായുള്ള അന്വേഷണത്തിലാണ് ഇന്‍റര്‍നെറ്റില്‍നിന്ന് ഗൗരവ് ബിദ്രയുടെ നമ്ബര്‍ യുവതിക്ക് ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ ഗൗരിക്ക് വീട്ടില്‍ വന്ന് പരിശീലനം നല്‍കി. അതിനിടെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ യുവതി ഗൗരവ് ബിദ്രയില്‍നിന്ന് അകലാന്‍ തുടങ്ങി. ഫിറ്റ്നെസ് ട്രെയിനിങ് അവസാനിപ്പിച്ച യുവതി ഗൗരവ് വിളിക്കുമ്ബോള്‍ ഫോണ്‍ എടുക്കാതെയായി. നിരന്തരം ശല്യപ്പെടുത്തിയതോടെ സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്നും യുവതി തുറന്നുപറഞ്ഞു. ഇതോടെയാണ് യുവതിയെ വകവരുത്താന്‍ ഗൗരവ് തീരുമാനിച്ചത്.

സംഭവദിവസം വൈകിട്ട് നാലരയോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്ന റോഡില്‍ പ്രതി കാത്തുനിന്നു. കോളേജ് വിട്ട് കാറില്‍ വരുകയായിരുന്ന യുവതിയെ ഇയാള്‍ കൈകാട്ടി നിര്‍ത്തിക്കുകയും, കാറിനകത്ത് കയറി സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച്‌ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ ബലമായി കാറിനുള്ളിലേക്ക് പിടിച്ചിടുകയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ കാറോടിച്ച്‌ മുന്നോട്ടുപോകുകയും കോര്‍ലിമിലെ പാര്‍ക്കിന് സമീപത്ത് എത്തുകയുമായിരുന്നു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറിലേക്ക് മൃതദേഹം മാറ്റി. പിന്നീട് ഗോവ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിനുള്ളില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

പ്രതിയില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൃതദേഹം കാട്ടിനുള്ളില്‍നിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നേരത്തെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗൗരവ് നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫിസിക്കല്‍ ട്രെയിനറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു മാധ്യമങ്ങള്‍ പറയുന്നു. ഒരു മാസം മുമ്ബ് പ്രതി ഗോവയിലെ ഭീകരവിരുദ്ധ സേനയിലെ അംഗങ്ങള്‍ക്കും ഫിസിക്കല്‍ ട്രെയിനിങ് നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക