തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ച് അക്രമാസക്തം. എസ്എഫ്ഐ ഗുണ്ടകൾ എംപി ഓഫീസ് അടിച്ചു തകർത്തു. ഓഫീസിന് ഉള്ളിലേക്ക് കടന്നുകയറിയ പ്രവർത്തകർ ഫയലുകൾ കീറിയെറിഞ്ഞു.
ആയുധങ്ങളുമായി ആണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ബഫർ സോൺ വിഷയത്തിൽ എംപിയുടെ ഇടപെടൽ ഇല്ലെന്ന് എന്നാരോപിച്ചായിരുന്നു മാർച്ച്. കേന്ദ്ര സർക്കാരിനെതിരെ സമരപരിപാടികൾ നടത്താതെ രാഹുൽ ഗാന്ധിയും മാത്രം ലക്ഷ്യം വെച്ച് നടത്തിയ മാർച്ച് അക്രമം ലക്ഷ്യം വെച്ചായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. ഓഫിസ് പരിസരത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്എഫ്ഐ പ്രവർത്തകരുടേത് ഗുണ്ടായിസമാണെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു. അക്രമം ആസൂത്രിതമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.