കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കൊച്ചി പള്ളുരുത്തിക്കാര്‍. വ്യാസപുരം കോളനിയിലെ സരസ്വതിയുടെ (61) കൊലപാതകവും അതിലേക്ക് വഴിയൊരുക്കിയ പ്രതികാര കഥയും കേട്ടവര്‍ക്കെല്ലാം അവിശ്വസീയമായിരുന്നു. പള്ളുരുത്തി വ്യാസപുരം കോളനിയില്‍ അന്‍പത് മീറ്റര്‍ ദൂര വ്യത്യാസത്തിലാണ് ജയന്‍റേയും മധുവിന്‍റേയും വീടുകള്‍. 2014ലാണ് മധു ജയന്‍റെ ഭാര്യയെ കൊലപ്പെടുത്തുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് തീര്‍ത്തും അപ്രതീക്ഷതമായി മധുവിന്റെ വീട്ടിലേക്ക് ജയന്‍ എത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ മധുവിന്റെ വീട്ടിലേക്ക് എത്തിയ ജയന്‍ ലക്ഷ്യമിട്ടത് മധുവിന്റെ പിതാവ് ധര്‍മ്മരാജിനെയായിരുന്നു. എന്നാല്‍ ഇതിനിടെ ധര്‍മ്മരാജന്റെ ഭാര്യ സരസ്വതി ഭര്‍ത്താവിനെ രക്ഷിക്കാനെത്തിയത്.
അങ്ങനെ ധര്‍മ്മരാജനെ ലക്ഷ്യം വച്ചുള്ള കുത്ത് സരസ്വതിക്ക് കിട്ടുകയും അവര്‍ മരണപ്പെടുകയുമായിരുന്നു. കൊലപാതകവിവരം അറിഞ്ഞപ്പോള്‍ തന്നെ പൊലീസ് വ്യാസപുരം കോളനിയിലേക്ക് എത്തിയിരുന്നു. ആക്രമണത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ജയനെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിക്ഷിക്കപ്പെട്ട് ജയിലിലായ മധു കൊവിഡ് കാലത്തടക്കം പരോളില്‍ പുറത്തിറങ്ങുകയും വ്യാസപുരം കോളനിയില്‍ വീട്ടില്‍ തങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ദിവസങ്ങളിലൊന്നും ജയനും മധുവും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടില്ല. എന്നാല്‍ ഇടയ്ക്ക് ഒരു തവണ ജയന്‍ ധര്‍മ്മരാജനെ വാക്കാല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
രണ്ട് മക്കളുള്ള അന്‍പത്തിയാറുകാരനായ ജയന്‍ കൂലിപ്പണിക്കാരനാണ്. ഇന്ന് രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നു ജയന്‍ എന്നാണ് പരിസരവാസികള്‍ പറയുന്നത്.ജയന്റെ ആക്രമണത്തില്‍ പരിക്കേറ്റ മധുവിന്‍റെ അച്ഛന്‍ ധര്‍മ്മരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് മധു ഇപ്പോള്‍.