പാര്‍ട്ടി പ്രതിസന്ധിയിലാകുമ്ബോള്‍ മാത്രം തന്നെ ഓര്‍ത്താല്‍ പോരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫ് കണ്‍വീനറാകുന്ന കാര്യം ആലോചിച്ചിട്ടില്ല. പുനസംഘടനയില്‍ തന്‍റെ നിര്‍ദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
“20 വര്‍ഷം മുന്‍പ് കെപിസിസി പ്രസിഡന്‍റായ ആളാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ഒഴികെയുള്ള ഏതാണ്ട് പോസ്റ്റുകളെല്ലാം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ് വഹിക്കാന്‍ ഇപ്പോള്‍ വേക്കന്‍സി ഇല്ല. വേറെ ഏതെങ്കിലും സ്ഥാനം തരുന്നോ ഇല്ലയോ എന്നൊന്നും ഞാന്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടുമില്ല. ഭാരവാഹികളുടെ കാര്യത്തിലും മറ്റും അഭിപ്രായം ചോദിച്ചാല്‍ തരക്കേടില്ലെന്ന നിര്‍ദേശം വെച്ചിട്ടുണ്ട്. വടകരയും നേമത്തും വരുമ്ബോ എന്നെ ഓര്‍ക്കുന്നതുപോലെ പാര്‍ട്ടി പുനസംഘടന വരുമ്ബോള്‍ എന്നെ ഓര്‍ക്കുക. അത്രമാത്രമേ പറയുന്നുള്ളൂ”- മുരളീധരന്‍ വ്യക്തമാക്കി.
സ്വര്‍ണ വ്യവസായം മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ടി പി കേസ് പ്രതികള്‍ ജയില്‍ ഭരിക്കുകയാണ്. വല്യേട്ടന്‍ സ്വര്‍ണം കടത്തുമ്ബോള്‍ ചെറിയേട്ടന്‍ ചന്ദനം കടത്തുന്നു. സിപിഎമ്മും പ്രതികളും തമ്മില്‍ അടുത്ത ബന്ധമാണെന്നും മുരളീധരന്‍ ആരോപിച്ചു.
യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് മുരളീധരന് വേണ്ടിയും മുറവിളി ഉയരുന്നു; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ മുരളീധരൻ അനുകൂല കമൻറുകളുടെ പ്രവാഹം.
കെ മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ക്യാമ്ബയിന്‍. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെ മുരളീധരന്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്. കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് മുരളീധരന്‍ കണ്‍വീനറാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് താരിഖ് അന്‍വര്‍ അറിയിക്കുന്നത്.
ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മറികടന്ന് പ്രവര്‍ത്തകരുടെ ആവശ്യമനുസരിച്ച് പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ്.