തലസ്ഥാനത്ത് യുവസംരംഭകയെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവര്‍ ചേര്‍ന്ന് ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ഹരീഷ് കേസില്‍ കുടുക്കിയതെന്ന് ശോഭ വിശ്വനാഥ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 21നാണ് തിരുവനന്തപുരത്ത് കൈത്തറി സംരംഭമായ വീവേഴ്സ് വില്ലേജ് നടത്തുന്ന ശോഭ വിശ്വനാഥിനെതിരെ മ്യൂസിയം പൊലീസും നാര്‍കോട്ടിക്സ് വിഭാഗവും ചേര്‍ന്ന് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത്. വീവേഴ്സ് വില്ലേജിന്‍റെ വഴുതയ്ക്കാടുള്ള ഷോപ്പില്‍ നിന്ന് അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്ത ശേഷമായിരുന്നു പൊലീസ് നടപടി. ശോഭ വിശ്വനാഥിനെ അതേദിവസം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
കേസില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇവര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്. ശോഭ വിശ്വനാഥിന്‍റെ സുഹൃത്തായ ഹരീഷും സഹായി വിവേകും ചേര്‍ന്ന് സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് വെച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സ്ഥാപനത്തിലെ ജീവനക്കാരിയുടെ സഹായത്തോടെ വിവേകാണ് കഞ്ചാവ് ഒളിപ്പിച്ചത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഹരീഷ് കേസില്‍ കുടുക്കിയതെന്ന് ശോഭ വിശ്വനാഥ് ആരോപിച്ചു. കേസില്‍ തുടക്കത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ പൊലീസ് അവസരം നല്‍കിയില്ലെന്നും ശോഭ വിശ്വനാഥ് പറഞ്ഞു.
വില്ലൻ നിസാരക്കാരനല്ല; തലസ്ഥാനത്തെ പ്രശസ്തമായ ലോർഡ്സ് ആശുപത്രി ഉടമ പത്മശ്രീ ഡോക്ടർ ഹരിദാസിൻറെ മകൻ.
തിരുവനന്തപുരത്തെ അതിപ്രശസ്തമായ ലോര്‍ഡ്‌സ് ആശുപത്രിയുടെ ഉടമ ഡോ ഹരിദാസിന്റെ മകനായിരുന്നു ഇതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുന്‍ജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസില്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ആരോഗ്യ മേഖലയിലെ പ്രധാന സ്ഥാപനമാണ് ലോര്‍ഡ്‌സ് ആശുപത്രി. ഉദര ശസ്ത്രക്രിയയില്‍ ഏറെ പേരെടുത്ത വ്യക്തിയാണ് കെപി ഹരിദാസ് എന്ന ഡോക്ടര്‍. പത്മശ്രീ വരെ നേടിയ വ്യക്തിത്വം. അദ്ദേഹത്തിന്റെ കുടംബത്തിന് ഉന്നത ബന്ധങ്ങളുണ്ട്. അത്തരമൊരു കുടുംബത്തിലെ വ്യക്തിയാണ് ഹരീഷ് ഹരിദാസ്. ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കാനുള്ള ശ്രമത്തിന് പിന്നില്‍ വലിയ കളികളാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധന്‍ നടത്തിയത്. ഇതാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അമ്മണികുട്ടന്റെ അന്വേഷണം പൊളിച്ചത്. കേസില്‍ ഹരീഷും കൂട്ടാളിയും പ്രതികളാണ്. എന്നാല്‍ കോവിഡിന്റെ കാരണം പറഞ്ഞ് പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഇതിന്റെ പിന്നില്‍ വമ്ബന്‍ കളികളുണ്ടെന്നാണ് സംശയം.
ഞെട്ടിക്കുന്ന ക്രിമിനൽ ആസൂത്രണം ഇങ്ങനെ:
വഴുതക്കാട്ടാണ് വീവേഴ്‌സ് വില്ലേജിന്റെ ഒരു ഓഫീസ്. ഒരു ദിവസം പെട്ടെന്ന് ഇവിടേക്ക് പൊലീസ് പാഞ്ഞെത്തി. കോവളത്തെ സ്ഥാപനത്തില്‍ ഇരുന്ന ശോഭയെ തേടി കടയുടമയുടെ ഫോണ്‍ എത്തി. എന്തോ ചെറിയ പ്രശ്‌നമെന്ന് കരുതി സമാധാനിച്ചിരിക്കുമ്ബോള്‍ പൊലീസ് സംഘം കോവളത്തുമെത്തി. ശോഭയെ ചോദ്യം ചെയ്തു. വഴുതക്കാട്ടെ ഓഫീസില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്ന സൂചന നല്‍കി. പിന്നെ അവരെ വഴുതക്കാട്ടെത്തിച്ചു. കേസില്‍ പ്രതിയുമായി. ആറുമാസം മുമ്ബ് നടന്ന ഈ സംഭവം സംരഭകയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സിഗരറ്റ് വലിക്കാന്‍ പോലും അനുവദിക്കാത്ത ക്യാമ്ബസാണ് വീവേഴ്‌സ് വില്ലേജിലേത്. ഇവിടെ കഞ്ചാവ് എന്നത് ശോഭയെ അറിയാവുന്നവരെ മുഴുവന്‍ ഞെട്ടിച്ചു.
മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് കേസെടുത്തു. അളവില്‍ കുറവായിരുന്നു കഞ്ചാവ്. അതുകൊണ്ട് മാത്രം കോവിഡുകാലത്ത് ശോഭയ്ക്ക് സ്‌റ്റേഷന്‍ ജാമ്യം കിട്ടി. ജയില്‍ വാസം ഒഴിവായെങ്കിലും വീട്ടിലെത്തിയ ശേഷവും സത്യം കണ്ടെത്താന്‍ ശോഭയുടെ മനസ്സ് വെമ്ബി. സംശയങ്ങള്‍ പലതുണ്ടായിരുന്നു മനസ്സില്‍. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കി. അവര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഇതോടെ അന്വേഷണം ഡോ ഹരിദാസിന്റെ മകനില്‍ എത്തി. തന്നെ ജയിലില്‍ ഇടാന്‍ ശ്രമിച്ച ഇയാളെ വെറുതെ വിടാനാകില്ല എന്ന ദൃഢ നിശ്ചയവുമായി കേസിനു ഇറങ്ങിയിരിക്കുകയാണ് ശോഭ വിശ്വനാഥ് . പൊലീസില്‍ ഇയാളുടെ കുടുംബത്തിനുള്ള സ്വാധീനം വക്തമായതിനാല്‍ തിരുവനതപുരം മജിസ്ട്രേട് കോടതിയില്‍ അടക്കം യുവതി പരാതി നല്‍കിയിട്ടുണ്ട് . ഇതേതുടര്‍ന്ന് കോടതി നടപടികളും ആരഭിച്ചിരിക്കുമായാണ് . ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് യുകെയില്‍ എത്താന്‍ ഉള്ള ശ്രമം നടത്തുകയാണ് ഹരീഷ് ഹരിദാസ് .