തിരുവനന്തപുരം: കോവിഡ് (covid)മൂന്നാംതരംഗത്തില്‍ (third wave)സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 കോവിഡ് മരണം(covid death). 2 നവജാത ശിശുക്കളുള്‍പ്പടെ പത്തു വയസ്സില്‍ താഴെയുള്ള 9 കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.

മൂന്നാം തരംഗത്തിന്‍റെ തീവ്രത തീരുകയാണെങ്കിലും മരണക്കണക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. മുന്‍ തരംഗങ്ങളേക്കാള്‍ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറവെന്നത് സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിച്ചു. പക്ഷെ ജനുവരി 1ന് ശേഷമുള്ള കണക്കുകള്‍ മാത്രമെടുത്തുള്ള പരിശോധനയിലാണ് ഇതുവരെ 2107 മരണം മൂന്നാംതരംഗത്തില്‍ മാത്രമുണ്ടായെന്ന കണക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരി നാലിന് മരണം 225 വരെയെത്തിയിരുന്നു. പക്ഷെ 24 മണിക്കൂറില്‍ നടന്നത് 24ഉം ബാക്കി 197 മുന്‍ ദിവസങ്ങളിലേത് എന്നും കാട്ടി കണക്ക് രണ്ടായി കാണിച്ചാണ് സര്‍ക്കാര്‍ പ്രതിദിന മരണം കുറവെന്ന പ്രതീതിയുണ്ടാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാം തരംഗത്തിലെ ഉയര്‍ന്ന ഔദ്യോഗിക മരണക്കണക്കിന് ഒപ്പമാണ്. വാക്സിനേഷനും രോഗതീവ്രത കുറവുമെടുത്താല്‍, ശരാശരിക്കണക്കില്‍ പ്രതിദിനം 57ലധികം മരണം മൂന്നാംതരംഗത്തില്‍ സംസ്ഥാനത്തുണ്ടായെന്നത് വലിയ കണക്കാണ്.

എല്ലാംതരംഗവും ചേര്‍ത്ത് സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഏറ്റവുമധികം പേര്‍ മരിച്ചത് 227 എന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇത് ജൂണ്‍ 6നാണ്. എന്നാല്‍ പഴയ മരണങ്ങള്‍ കൂടി ചേര്‍ത്ത് ഒറ്റദിവസം 525 മരണം വരെ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്ന് പട്ടികയില്‍ വ്യക്തമാണ്. 2021 മെയ് 12നാണിത്. അന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാകട്ടെ വെറും 95 മരണം. സുപ്രിം കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് പഴയ മരണം കൂട്ടത്തോടെ വേഗത്തില്‍ ചേര്‍ക്കുന്നത് കാരണം മരണപ്പട്ടിക ഇപ്പോഴും അനുദിനം വലുതാവുകയാണ്. ഫെബ്രുവരി 1ന് മാത്രം പട്ടികയില്‍ കയറിയത് 1205 മരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക