തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി പുതിയ പ്രതിരോധരീതി തീരുമാനിക്കാന്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്കൂളുകളില്‍ അധ്യയനം പുനരാരംഭിക്കണോ എന്നും ഞായാറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്നും തീരുമാനിക്കും. ആശുപത്രികളില്‍ കിടക്കുന്ന രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലകളുടെ കാറ്റഗറികളും പുതുക്കും. രാവിലെ 11നാണ് അവലോകന യോഗം ചേരുക.

സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നോക്കിയാണ് ഇളവുകള്‍ തീരുമാനിക്കുക. വരുന്ന ഞായാറാഴ്ച ലോക്ഡൗണ്‍ ആണെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഞായാറാഴ്ച ആരാധനാലയങ്ങൾക്ക് ഇളവ് വേണമെന്ന് വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുമോ എന്ന് ഇന്ന് തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളാണ് കടുത്ത നിയന്ത്രണമുള്ള സി കാറ്റഗറിയിലുള്ളത്. ഇതില്‍ ഏതിലെങ്കിലും മാറ്റം വരുമോ എന്നും മറ്റ് ഏതെങ്കിലും ജില്ലകളില്‍ കടുത്ത നിയന്ത്രണ വരുമോ എന്നും ഇന്ന് വ്യക്തമാകും. യുഎഇയിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓണ്‍ൈലൈന്‍ യോഗത്തില്‍ പങ്കെടുക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക