തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലയതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇവിടെ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ. ഡിഗ്രി– പിജി അവസാന സെമസ്റ്റർ, 10, പ്ലസ് ടു ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈനായി മാത്രമേ അനുവദിക്കൂ.

ഇതോടെ തിരുവനന്തപുരം ഉള്‍പ്പെടെ 5 ജില്ലകളാണ് സി കാറ്റഗറിയില്‍ ആയിരിക്കുന്നത്. നേരത്തെ കോട്ടയം ജില്ല എ കാറ്റഗറിയിലും മറ്റു ജില്ലകൾ ബി കാറ്റഗറിയിലും ആയിരുന്നു. അതേ സമയം മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുളളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്. 17 ഐസിയു കിടക്കകളും 23 ഓക്സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.

കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്. ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കോവിഡ് കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു. കാറ്റഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളില്‍ ഇതുവരെപെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട്. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക