ബെംഗളൂരു: ഇന്‍സ്റ്റാഗ്രാം (Instagram) വഴി നഗ്ന ചിത്രങ്ങള്‍ (Nude Pictures) പ്രചരിപ്പിച്ച്‌ ബ്ലാക്ക് മെയില്‍ (Black Mail) ചെയ്തതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആത്മഹത്യയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. ഇത്തരം ഭീഷണികള്‍ കൊണ്ടുള്ള ഭയമോ നാണക്കേടോ കാരണം ആത്മഹത്യ ചെയ്യരുതെന്നും സോഷ്യല്‍ മീഡിയയിലെ ശീലങ്ങള്‍ നിയന്ത്രിക്കണമെന്നും റെയില്‍വേ അഡീഷണല്‍ ഡിജിപി ഭാസ്കര്‍ റാവു യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.

ദേശീയ തലത്തില്‍, പ്രത്യേകിച്ച്‌ മെട്രോ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന കുപ്രസിദ്ധമായ സംഘം ഡേറ്റിംഗ് ആപ്പുകള്‍ വഴി യുവാക്കളെ പരിചയപ്പെടുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്യുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്തിടെ, നഗരത്തിലെ ഒരു യുവ ഡോക്ടര്‍ അശ്ലീല വീഡിയോകളുടെ പേരില്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തതിനെ തുടര്‍ന്ന് അതേ രീതിയില്‍ ജീവിതം അവസാനിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘത്തിലെ ഒരാള്‍ ഡേറ്റിംഗ് ആപ്പുകളില്‍ പെണ്‍കുട്ടിയായി തെറ്റിദ്ധരിപ്പിച്ച്‌ തങ്ങളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന യുവാക്കളുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പിന്നീട്, അടുപ്പം സ്ഥാപിച്ച ശേഷം, പ്രതി ഇരയോട് ക്യാമറയ്ക്ക് മുന്നില്‍ നഗ്നനാകാന്‍ ആവശ്യപ്പെടുന്നു. ഈ ദൃശ്യങ്ങള്‍ സംഘം റെക്കോര്‍ഡ് ചെയ്യുന്നു. തുടര്‍ന്ന് ഈ ചിത്രങ്ങളോ വീഡിയോകളോ കാട്ടി ഭീഷണിപ്പെടുത്തും. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തുക.

ഈ സംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 24 കാരനായ യുവാവ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് കുടുംബത്തോടൊപ്പം മല്ലേശ്വരം പ്രദേശത്താണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാര്യങ്ങളുടെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തതായി തോന്നിയെങ്കിലും അന്വേഷണം പുരോഗമിച്ചതോടെയാണ് വന്റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ടായത്.

ഇരയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയും യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അശ്ലീല വീഡിയോകളുടെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ട 30 കാരനായ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് കര്‍ണാടക റെയില്‍വേ പോലീസ് അടുത്തിടെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ക്രാന്തി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ബ്ലാക്ക്‌മെയില്‍, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവ കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഡോക്ടര്‍ മരണക്കുറിപ്പ് എഴുതിയിരുന്നു.

കേസ് അന്വേഷിക്കുന്ന പോലീസ് പ്രതികളെ ഭോപ്പാലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘാംഗങ്ങള്‍ ഡോക്ടറെ കുടുക്കിയത്. പരിചയപ്പെട്ട ശേഷം ഡോക്ടര്‍ പ്രതിയുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ തന്നോട് സംസാരിക്കുകയും ചാറ്റ് ചെയ്യുന്നതിനിടെ ഡോക്ടറോട് നഗ്നനാകാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട്, വീഡിയോയുടെ പേരില്‍ ഡോക്ടറെ ബ്ലാക്ക് മെയില്‍ ചെയ്യുകയും പ്രതികള്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇരയായ ഡോക്ടര്‍ പ്രതിക്ക് 67,000 രൂപ ഓണ്‍ലൈനായി കൈമാറി. അതിനുശേഷവും പ്രതികളില്‍ നിന്ന് ഭീഷണി കോളുകളും ഭീഷണിപ്പെടുത്തലും തുടര്‍ന്നു. സമ്മര്‍ദം താങ്ങാനാവാതെ ഡോക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ബംഗളൂരുവില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണ് ഏറ്റവും ഒടുവിലത്തേതെന്ന് പോലീസ് പറഞ്ഞു. സമാനമായ ഒരു കേസില്‍, ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് ഒരു യുവാവ് ബെംഗളൂരുവില്‍ ജീവിതം അവസാനിപ്പിച്ചിരുന്നു. രാജസ്ഥാന്‍ സ്വദേശികളായ മൂന്നുപേരെ ഈ സംഭവവുമായി ബന്ധപ്പെട്ട് കെആര്‍ പുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകളുടെ പ്രകോപനപരമായ ചിത്രങ്ങള്‍ കാട്ടിയാണ് സംഘം ഇരകളെ വീഴ്ത്തിയിരുന്നത്. ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്ന് പൊലീസ് യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. “പ്രതികള്‍ ഇരകളെ എങ്ങനെയെങ്കിലും നഗ്നരാക്കുകയും ഇതു റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപരിചിതരുമായി ചാറ്റുചെയ്യുന്നതിന് മുമ്ബ് ആളുകള്‍ ശ്രദ്ധിക്കണം,” പോലീസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക