കോട്ടയം: ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ്. വിധി പറഞ്ഞ ജഡ്ജിയെ തനിക്കറിയാമെന്നും പഠിക്കുന്ന കാലം മുതലെ മാന്യനായൊരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഭാവിയില്‍ പിള്ളേര്‍ പഠിക്കേണ്ട ഒരു കേസാണ് ഇത്. ബിഷപ്പിനെ കുരുക്കാന്‍ നോക്കിയ കുറ്റക്കാരെ ശിക്ഷിക്കാനുള്ള വിശദമായ പഠനം താന്‍ ആരംഭിക്കാന്‍ പോകുകയാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.

ഫ്രാങ്കോ നിരപരാധിയാണെന്ന് താന്‍ പറഞ്ഞത് വ്യക്തമായി പരിശോധിച്ചിട്ടെന്ന് പിസി ജോര്‍ജ് പറയുന്നു. അന്ന് തന്നെ വിളിച്ച്‌ വഴക്കുണ്ടാക്കിയവരുണ്ട്. എന്നാല്‍ താന്‍ സാക്ഷി മൊഴികള്‍ പരിശോധിച്ചും കന്യാസ്ത്രീയെ പരിശോധിച്ച ഡോക്ടറോട് സംസാരിച്ചതിന് ശേഷവുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് പറഞ്ഞത്. പരാതിക്കാരി ആദ്യം കുറവിലങ്ങാട് പൊലീസില്‍ നല്‍കിയ മൊഴി ഇപ്പോഴുള്ളത് പോലല്ല. രാത്രി ബിഷപ്പിന്റെ മുറിയിലെത്തിയപ്പോള്‍ ബിഷപ്പ് കയറിപിടിച്ചു എന്നതായിരുന്നു ആദ്യ മൊഴി. എന്നാല്‍ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടിന്റെ ഭാഗമായി പൊലീസുകാരാണ് കേസ് മാറ്റിയതും 13 തവണ ബലാല്‍സംഗം ചെയ്തു എന്ന് എഴുതിച്ചേര്‍ത്തതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചില കന്യാസ്ത്രീകള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. പഞ്ചാബില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ച്‌ കേരളത്തിലേയ്ക്ക് വന്ന കന്യാസ്ത്രീയാണ് പരാതിക്കാരിയെന്നും പിസി ജോര്‍ജ് ആരോപിച്ചു. അവര്‍ നാലു പേരുണ്ട്. പിന്നെ ഒരാള്‍ വയനാട്ടില്‍ നിന്നും വരുന്നുണ്ട്. ഇവരെല്ലാവരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ മുഴുവന്‍ പ്രതിയാക്കി ഇത് തേഞ്ഞുമാഞ്ഞ് പോകാന്‍ താന്‍ സമ്മതിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പൊലീസുകാരും കന്യാസ്ത്രീകളും തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഈ വിധി ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്. കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയപ്പോള്‍ ജഡ്ജി പോലും ചമ്മിപ്പോയി. പറഞ്ഞതൊക്കെ കളവാണെന്ന് കന്യാസ്ത്രീ തന്നെ സമ്മതിക്കുന്ന നിലയിലേയ്ക്ക് എത്തിയെന്നും പിന്നെങ്ങനെ കോടതി ഫ്രാങ്കോയെ ശിക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ മുതല്‍ എന്നെ വിളിച്ചവരൊടെല്ലാം ഫ്രാങ്കോയെ വെറുതേവിടുമെന്ന് പറഞ്ഞിരുന്നു.

ഈ കേസില്‍ പൊലീസ് വിളിച്ചപ്പോള്‍ അദ്ദേഹം ഹാജരായത് നിരപരാധിയായതുകൊണ്ടാണ്. അദ്ദേഹം വന്ന് മൊഴി കൊടുത്തിട്ട് പോകട്ടെ എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ പൊലീസുകാര്‍ കളം മാറ്റിയപ്പോള്‍ ഞാനെന്ത് ചെയ്യാനെന്ന് പറഞ്ഞ് പിണറായി കൈമലര്‍ത്തിയെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി. ഫ്രാങ്കോ കേരളത്തിലെത്തിയപ്പോള്‍ പൊലീസുകാര്‍ തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയിട്ട് ബിഷപ്പിന് പണത്തിന്റെ അഹങ്കാരമാണെന്ന് പ്രചരിപ്പിച്ചു.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ. അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ വൈക്കം ഡിവൈ.എസ്‌പി കെ. സുഭാഷ്, എസ്‌ഐ എംപി. മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. കെ. രാമന്‍ പിള്ളയും സി.എസ്. അജയനും പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.

കേസ് ഇങ്ങനെ2014നും 2016നും ഇടയില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ വച്ച്‌ ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2017 ജൂണ്‍ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്കിയെങ്കിലും മൊഴി എടുക്കാന്‍ പോലും തയ്യാറായില്ല. ഇതിനെതിരെ കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്റ്റംബര്‍ 21ന് അറസ്റ്റ് ചെയ്തതും. 25 ദിവസം ഫ്രാങ്കോ റിമാന്‍ഡില്‍ കഴിഞ്ഞു. കുറ്റപത്രം വൈകിപ്പിക്കാനും നീക്കമുണ്ടായി. സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സമരം പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക