തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലത്ത് സൈബര്‍കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനിടെ അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോകോളില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെകൊണ്ട് പൊലീസ് പൊറുതിമുട്ടുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരുമാസത്തിനകം 183 പേരാണ് വീഡിയോകോളിലെത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഫേസ് ബുക്ക്,​ വാട്ട്സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മാദകത്വം തുളമ്ബുന്ന യുവ സുന്ദരിമാര്‍ സൗഹൃദം നടിച്ച്‌ പണവും മാനവും കവര്‍ന്നത്. ചെറുപ്പക്കാര്‍ മുതല്‍ മദ്ധ്യവയസ്‌ക്കരും വൃദ്ധരും വരെയുള്ളവര്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. കൂലിപ്പണിക്കാരന്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടെക്കികളും വരെ അന്യദേശക്കാരികളായ മാദക തരുണീമണികളുടെ സൗന്ദര്യം ആസ്വദിക്കാനിറങ്ങി ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വമ്ബന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നില്‍. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടില്‍ അടച്ചിരുന്നവര്‍ക്കാണ് കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടത്. ബിക്കിനിധാരികളായി ചിരിച്ചും കണ്ണിറുക്കിയും സെക്‌സ് ലുക്കോടുള്ള നോട്ടമെറിഞ്ഞുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇവ‌ര്‍ ഇരകളെ വശീകരിക്കാറ്. ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വീഡിയോകോളിനും സൗകര്യമുള്ളതായി കാണിച്ച്‌ മൊബൈല്‍ നമ്ബര്‍ കൂടി നല്‍കും. സുന്ദരിമാരുടെ ചിരിയും നോട്ടവും കണ്ട് കണ്‍ട്രോള്‍ പോയ പലരും ചാറ്റിംഗിനോ വീഡിയോ കോളിനോ ശ്രമിക്കും.

ഇരകള്‍ ചൂണ്ടയില്‍ കൊത്തിയെന്ന് അറിഞ്ഞാലുടന്‍ നെറ്റ് നമ്ബരുകളില്‍ നിന്ന് വീഡിയോ കോളോ വാട്ട്സ് ആപ് വഴി ലൈവ് ചാറ്റിംഗോ ആയി സുന്ദരിമാര്‍ പ്രത്യക്ഷപ്പെടും. ഹിന്ദിയിലോ ഇംഗ്ളീഷിലോ ആകും സംസാരം. ഭാഷ വശമില്ലാത്തവരെയും അവര്‍ നിരാശപ്പെടുത്താറില്ല. തങ്ങളുടെ രഹസ്യഭാഗങ്ങള്‍ കാമറകണ്ണുകളിലൂടെ ഇരകളുടെ കണ്‍മുന്നില്‍ തുറന്നുകാട്ടുന്നതോടെ അവര്‍ മതിമറക്കും.

സ്ഥല കാലബോധം നഷ്ടപ്പെട്ട് മൊബൈല്‍ ഫോണിന്റെ ഫ്രണ്ട് കാമറയ്ക്ക് മുന്നില്‍ തങ്ങളുടെ മുഖവും അംഗലാവണ്യവും തുറന്നുകാട്ടുന്നതോടെ നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈവ് വീഡിയോ കോളും വാട്ട്സ് ആപ് ചാറ്റുമെല്ലാം അവസാനിക്കും. നിമിഷങ്ങള്‍ക്ക് മുമ്ബ് കണ്‍മുന്നില്‍ കണ്ടതെല്ലാം മധുര സ്വപ്നങ്ങളായി അയവിറക്കുകയോ വീണ്ടും കോള്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനിടെ ഭീഷണികോള്‍ എത്തും.

നിങ്ങളുടെ മുഖവും രഹസ്യഭാഗങ്ങളും ലൈവ് വീഡിയോകോളും ചാറ്റുകളുമെല്ലാം ഞങ്ങള്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ സമ്ബര്‍ക്ക ലിസ്റ്റുകളിലേക്ക് ഉടന്‍ അയക്കുമെന്നും ഭീഷണിപ്പെടുത്തും. കൂടാതെ ഇരകളുടെ ഫോണിലെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള ചിലരുടെ പേരും നമ്ബരുകളും കൂടി സ്ക്രീന്‍ ഷോട്ടുകളായി അയച്ചുകൊടുക്കും. ഇത്രയുമായതോടെ തങ്ങള്‍ കെണിയിലകപ്പെട്ടതായി ഉത്തമ ബോദ്ധ്യമാകും. ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നില്‍ നാണം കെടുമെന്ന് ഭയന്ന് പലരും ആവശ്യപ്പെടുന്ന പണം നല്‍കി പ്രശ്നം രഹസ്യമായി തീര്‍ക്കാ‌ന്‍ നോക്കും. ഒരുതവണ അയ്യായിരമോ,​ പതിനായിരമോ നല്‍കുന്നതോടെ പിന്നെ ലക്ഷങ്ങള്‍ക്കായുള്ള ഭീഷണിയും ബ്ളാക്ക് മെയിലിംഗുമാകും.

അടൂര്‍ സ്വദേശിയുടെ അനുഭവം

വീഡിയോകോള്‍ തട്ടിപ്പുകളെപ്പറ്റി കണ്ടും കേട്ടുമുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ വീഡിയോ കോള്‍ നിരസിച്ച അടൂര്‍ പെരിങ്ങനാട് സ്വദേശിയായ യുവാവിനെ തുടര്‍ച്ചയായി വിളിച്ചാണ് തട്ടിപ്പ് സംഘം കെണിയില്‍പ്പെടുത്തിയത്.
ജൂണ്‍ 17-നായിരുന്നു സംഭവം. അന്നേദിവസം യുവാവിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് വീഡിയോകോള്‍ ആദ്യം വന്നു. പരിചയമില്ലാത്ത വിളിയായതിനാല്‍ ആദ്യമൊന്നും എടുത്തില്ല. പിന്നീട് നിരന്തരം കോള്‍ എത്തിയതോടെ യുവാവിന് സംശയം തോന്നി. ഈ സംശയം ഒരു പൊലീസുദ്യോഗസ്ഥനുമായി പങ്കുവച്ചു. കോള്‍ എടുക്കുകയാണെങ്കില്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുപ്രകാരം കോള്‍ എടുത്തപ്പോഴാണ് ഒരു യുവതി നഗ്നത പ്രദര്‍ശിപ്പിച്ചത്.

ഇത്തരത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ യുവാവിനോടും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, യുവാവ് നിരസിച്ചു. അല്‍പ്പസമയം കഴിഞ്ഞ് വാട്ട്സ് ആപ്പില്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സന്ദേശമെത്തി. ഇത് സമ്മതിക്കാതായതോടെ യുവാവിന്റെ മുഖവും മറ്റൊരാളിന്റെ ശരീരവുമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോ അയച്ചു. പണം നല്‍കിയില്ലെങ്കില്‍ ഈ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു. ജയകുമാര്‍ പണം നല്‍കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ വീഡിയോ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. രണ്ട് ഡസനിലേറെ പേര്‍ക്ക് ഇത്തരത്തില്‍ വീഡിയോ അയച്ചുകൊടുത്തതായി യുവാവ് പറയുന്നു. അബദ്ധത്തില്‍വന്ന ഒരു വീഡിയോ കോള്‍ എടുത്തതുകാരണം മാനസികവിഷമത്തിലായ യുവാവ് ഒടുവില്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനായി അടൂര്‍ സി.ഐ.യ്ക്ക് യഥാര്‍ഥ വീഡിയോയും യുവതി കൃത്രിമം കാണിച്ച വീഡിയോയും കൈമാറിയിട്ടുണ്ട്.

# അപരിചിതരുമായി വീഡിയോ കോള്‍ അരുതെന്ന് പൊലീസ്:

വാട്ട്സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കിയാണ് തട്ടിപ്പ് . അതിനാല്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ സൂക്ഷിക്കണം. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സ്ക്രീനില്‍ മറുവശത്തുനിന്നുള്ള അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌ത ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.

വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിലും യൂട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും തട്ടിപ്പുകാരുടെ ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു കൊടുത്തെങ്കിലും തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തും. ലിങ്ക് സാമൂഹ മാദ്ധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും.

ഫേസ്ബുക്ക് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ നമ്മുടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന് പിന്നില്‍. വാട്‌സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ഇത്തരം കെണിയെക്കുറിച്ച്‌ ഓര്‍ക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

#തട്ടിപ്പ് പെരുകിയത് മൂന്നാഴ്ചയ്ക്കകം

തിരുവനന്തപുരം,​ കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നായി കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചത്. പൊലീസില്‍ രേഖാമൂലം പരാതി നല്‍കി കേസെടുത്തവരേക്കാള്‍ പതിന്‍മടങ്ങ് ആളുകള്‍ തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് കഴിയുന്നുണ്ട്. പരാതി ലഭിച്ച സംഭവങ്ങളില്‍ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച്‌ സൈബര്‍ പൊലീസുന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക