കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വച്ച്‌ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമം കോഴിക്കോട് ബീച്ചില്‍ വച്ച്‌

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച്‌ ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നത്. ഇതിന്റെ വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ബിന്ദുവിന്‍്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേക്ക് എത്തുന്നതെന്നാണ് ബിന്ദു അമ്മിണി ചോദിക്കുന്നത്.

ആര്‍എസ്‌എസ്സുകാരനെന്ന് ബിന്ദു അമ്മിണി

ആര്‍എസ്‌എസ്സുകാരനാണ് ആക്രമിയെന്നും ഇയാളെ സംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവര്‍ ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് എത്തിയതെന്നും ബിന്ദു അമ്മിണി പറഞ്ഞു. താന്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുര്‍ഗയ്ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ബിന്ദു അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിനു പകരം പൊലീസ് സംരക്ഷണം പിന്‍വലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക