പെണ്‍കുട്ടി ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പീഡനത്തില്‍ ആത്മഹത്യ ചെയ്തസംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി പ്രശസ്ത നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി. ദേവ്. രണ്ടാം പ്രതി ഉണ്ണിയുടെ അമ്മ ശാന്തമ്മ. പ്രിയങ്കയുടെ മരണത്തില്‍ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്.
പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ഡിഐജിയുടെ മേല്‍ നോട്ടത്തില്‍ വേണമെന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. സ്വാഗതാര്‍ഹം. കേസിന്റെ മേല്‍നോട്ടം ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ഏല്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളില്‍ ഹര്‍ഷിതയ്ക്ക് കേസിന്റെ അന്വേഷണച്ചുമതല നല്‍കിക്കൊണ്ട് ഡിജിപി ഉത്തരവു പുറപ്പെടുവിപ്പിക്കണം.
പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടപ്പാറ പോലീസ് എടുത്ത കേസില്‍ ഉണ്ണിയുടെ അമ്മ ശാന്തമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് നിര്‍ദേശം. കേസില്‍ നേരത്തെ ഉണ്ണി രാജന്‍ പി ദേവിന് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതു കണക്കിലെടുത്താണ് ശാന്തമ്മയ്ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണം സത്യസന്ധമായി പൂര്‍ത്തിയാക്കണമെന്നും തങ്ങള്‍ക്കു നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
പ്രിയങ്കയുടെയും ഉണ്ണിയുടെയും പ്രണയവിവാഹമായിരുന്നു. സാമ്ബത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് പ്രിയങ്കയുടേത്. പിതാവിന്റെ മരണശേഷം അമ്മ ജയ വീട്ടുജോലികള്‍ ചെയ്താണ് പ്രിയങ്കയെ പഠിപ്പിച്ചത്. അച്ഛനില്ലാത്തതിന്റെ കുറവുകളറിയിക്കാതെ ആ അമ്മ മകളെ വളര്‍ത്തി. പഠനകാലം മുതല്‍ പ്രിയങ്കയ്ക്ക് സ്‌പോര്‍ട്‌സില്‍ താത്പര്യമുണ്ടായിരുന്നു. പ്രിയങ്ക അങ്കമാലിയിലെത്തുന്നത് കായിക അധ്യാപികയായി ജോലി ലഭിച്ചതിനുശേഷമാണ്.
അവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. എതിര്‍പ്പുകളുണ്ടായിട്ടും 2019 നവംബര്‍ 21-ന് വിവാഹം. ഉണ്ണിയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോടു താത്പര്യക്കുറവുണ്ടായിരുന്നു. പ്രിയങ്കയുടെ വീട്ടുകാര്‍ വിവാഹസമയത്ത് 30 പവനിലേറെ സ്വര്‍ണം നല്‍കിയിരുന്നു. വിവാഹശേഷം പ്രിയങ്കയുടെ വീട്ടുകാരില്‍ നിന്ന് ഉണ്ണി പല തവണ പണം ആവശ്യപ്പെട്ടിരുന്നു. പ്രിയങ്കയുടെ വീട്ടുകാര്‍ പല തവണ പണം നല്‍കിയിട്ടുമുണ്ട്. പിന്നീട് പണം ആവശ്യപ്പെട്ട് ഉണ്ണി നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രിയങ്കയുടെ വീട്ടുകാര്‍ മൊഴി നല്‍കിയത്. മരിക്കുന്നതിന് തലേദിവസം വട്ടപ്പാറ പോലീസില്‍ പ്രിയങ്ക പരാതി നല്‍കിയിരുന്നു. പരാതിയില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനവിവരങ്ങള്‍ വിശദമായി എഴുതിയിരുന്നു.