തിരുവനന്തപുരം: സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരം പരാതികള്‍ ഉള്ളവര്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. 9497996992 എന്ന മൊബൈല്‍ നമ്ബര്‍ ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കാം. ഇതിനായി 9497900999, 9497900286 എന്നീ നമ്ബറുകള്‍ ഉപയോഗിക്കാം.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്ബറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളം കേള്‍ക്കുന്നുണ്ട്. അത്തരത്തില്‍ നമ്മുടെ നാട് മാറുക എന്നത് നമ്മുടെ സംസ്ഥാനം ആര്‍ജ്ജിച്ചിട്ടുള്ള സംസ്കാര സമ്ബന്നതയ്ക്ക് യോജിക്കാത്തതാണ്. നാടിന് ചേരാത്ത ഒന്നാണത്. പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും.
സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ടായി. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുന്നുമുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്തായി കണ്ട് സ്ത്രീധനത്തെയും ഗാര്‍ഹിക പീഡനത്തെയും കൈകാര്യം ചെയ്യണം. ഭര്‍ത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ വിട്ടുഴവീഴ്ചയില്ലാതെ നിലപാടെടുക്കാന്‍ കഴിയണം
പെണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കായി മാറ്റുകയാണെന്ന് ഓര്‍ക്കണം.
ഇതോടൊപ്പം ആണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹത്തെ വ്യാപാരകരാറായി തരം താഴ്ത്തരുത്. ഇത്തരം കാര്യങ്ങള്‍ വീടിനുള്ളില്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ വളരുന്ന മക്കളില്‍ സ്വാധീനം ചെലുത്തുമെന്ന് ഓരോ ആളും മനസ്സിലാക്കേണ്ടതുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരികവും മാനസ്സികവുമായ പീഡനം സഹിച്ച് കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുകയുമരുത്. ഇവ രണ്ടും പുരുഷാദിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യം.
ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധം കുഞ്ഞുങ്ങളിലേക്ക് പകരരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിന് ഉദകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.