പട്ന: ബിഹാർ നിയമസഭാ മന്ദിരത്തിന്റെ പരിസരത്തു മദ്യക്കുപ്പികൾ കണ്ടതിനെ തുടർന്നു നിയമസഭാ യോഗത്തിൽ ബഹളം. ബിഹാർ സർക്കാരിന്റെ മദ്യനിരോധനം പ്രഹസനമാണെന്നു തെളിഞ്ഞതിനാൽ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തു മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നിന്നു 100 മീറ്റർ ദൂരത്തിനുള്ളിലാണു മദ്യക്കുപ്പികൾ കണ്ടെത്തിയത്. ബിഹാർ സർക്കാർ ഉദ്യോഗസ്ഥർ മദ്യവിരുദ്ധ പ്രതിജ്ഞയെടുത്ത് ഒരാഴ്ചയ്ക്കകമുണ്ടായ സംഭവം ലജ്ജാകരണമാണെന്നു തേജസ്വി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉടൻ ഉത്തരവിടുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ സഭയിൽ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകുമെന്നു നിതീഷ് പറഞ്ഞു.
സംഭവത്തെ നിസാരമായി കാണില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിതീഷ് കുമാർ സഭയിൽ ഉറപ്പു നൽകി. ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്തിനു സമീപം മരച്ചുവട്ടിലായാണ് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടത്. ദീപാവലി ആഘോഷ ദിനങ്ങൾക്കിടെയുണ്ടായ വിഷമദ്യ ദുരന്തത്തിൽ ബിഹാറിൽ അറുപതോളം പേരാണു മരിച്ചത്. ബിഹാറിൽ 2016ലാണ് മദ്യ നിരോധനം ഏർപ്പെടുത്തിയത്.