തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്നും ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇന്ധനവില പൊള്ളിക്കുമ്ബോഴും സംസ്ഥാനനികുതി കേരളം കുറച്ചിട്ടില്ല. നികുതി കുറച്ചാല്‍ അത് കൊവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരുത്തി വയ്ക്കും എന്ന നിലപാടാണ് സർക്കാരിനുള്ളത്.
പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.
മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിഎസ്ടി കൗണ്‍സിലിന്‍റെ പക്കലുളള നിവേദനം ഉടന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറണം. ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരും വരെ നികുതി ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.