കൊടി സുനിയെന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവാണ്. ജയിലില്‍ ഇരുന്നു പോലും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന കണ്ണൂരിലെ മാഫിയാ തലവന്‍. ഇതേ കൊടിസുനിയെ ജയിലിനുള്ളില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ എടുത്തത് റഷീദാണ്. ചെറുതായൊന്ന് പാളിയപ്പോള്‍ ആ കഥ പുറം ലോകത്ത് എത്തി. ഇതോടെ അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലയും ചര്‍ച്ചയായി. അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലപാതകക്കേസ് മലയാളി മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു.

അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊടകര വെട്ടിക്കല്‍ വാസുപുരം റഷീദ് , മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ കൃഷ്ണപ്രസാദ് , കാമുകി ഗുരുവായൂര്‍ വല്ലശ്ശേരി തൈക്കാട് വീട്ടില്‍ ശാശ്വതി എന്നിവര്‍ക്ക്  ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ഇതിന് നിര്‍ണായകമായത് പ്രതി ശാശ്വതിയുടെ മകളായ 5 വയസുകാരിയുടെ മൊഴിയായിരുന്നു. ഇതിലെ റഷീദാണ് ഇപ്പോള്‍ കൊടി സുനിയെ കൊലപ്പെടുത്താൻ കൊട്ടേഷൻ എടുത്തു എന്ന ആരോപണം നേരിട്ട് വീണ്ടും ചര്‍ച്ചകളില്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയ്യന്തോൾ ഫ്ലാറ്റ് കൊലപാതകത്തിൻറെ പിന്നാമ്പുറം ഇങ്ങനെ:

റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായി റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു. 2016 മാര്‍ച്ച്‌ മൂന്നിന് അയ്യന്തോള്‍ പഞ്ചിക്കലുള്ള പിനാക്കിള്‍ ഫ്‌ളാറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍ ലത നിവാസില്‍ സതീശനെ ഫ്‌ളാറ്റില്‍ രണ്ടുദിവസം ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് പിന്നീട് കൊലപ്പെടുത്തിയെന്നാണ് കേസ്. അതിക്രൂരമായിരുന്നു കൊല.

കുഴല്‍പ്പണമിടപാടുള്ള റഷീദിന്റെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു സംശയിച്ചാണ് 2016 ല്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് സതീശനെ 2 ദിവസം തുടര്‍ച്ചയായി മര്‍ദിച്ചത്. കല്ലുകൊണ്ടിടിച്ചും മറ്റും പ്രാകൃതമായി മര്‍ദിച്ചതിനുശേഷം മൂത്രം കുടിപ്പിച്ചു. പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റഷീദിനെതിരെ ബെംഗളൂരു പൊലീസ് മറ്റൊരു കൊലപാതകക്കേസും ചുമത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു അയ്യന്തോള്‍ കൊലക്കേസ് സമയത്ത് റഷീദ് .റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തില്‍ ഒരു കുട്ടിയുള്ള ആളാണ് റഷീദ്. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്. റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍കൃഷ്ണപ്രസാദുമായും ശാശ്വതി ബന്ധം പുലര്‍ത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കും പരസ്പരം അറിയാമായിരുന്നു. എന്നാല്‍ റഷീദുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം.

ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേര്‍ന്നു സതീഷിനെ മര്‍ദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടന്ന ഫ്ളാറ്റില്‍ യുവതിയും മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു.ഷൊര്‍ണൂരില്‍ ബസ് ഡ്രൈവറായിരുന്ന സതീശന്‍ ജോലി അന്വേഷിച്ച്‌ സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോര്‍ട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലില്‍ സുഹൃത്ത് നടത്തുന്ന റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ക്കുള്ള വാഹനത്തിന്റെ ഡ്രൈവര്‍ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരന്‍ ഫ്ളാറ്റിലേക്കു പോയി. മടങ്ങിവന്നപ്പോള്‍ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാല്‍ യാത്രയില്‍ അവരും ചേര്‍ന്നു.

കൊടൈക്കനാലില്‍ വിദേശികള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത അവര്‍ക്ക് നാട്ടിലേക്ക് തിരികെ ഉടന്‍ വരാന്‍ കഴിഞ്ഞില്ല,ഡി.ജെ പാര്‍ട്ടിക്കുശേഷം സ്വന്തം വാഹനത്തില്‍ തിരികെ പോകാന്‍ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാന്‍ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫ്ളാറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ തിരു കൊച്ചി ബാങ്കില്‍ ജോലിതരപ്പെടുത്തി നല്‍കാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശന്‍ ഷൊര്‍ണൂരിലുള്ള പിതാവിന്റെ പക്കല്‍ നിന്ന് പണംവാങ്ങി മദ്യവുമായി ഫ്ളാറ്റിലേക്ക് മടങ്ങി.

ഇതിനിടെ ഫോണില്‍ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി.റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശന്‍ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫ്ളാറ്റില്‍ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണില്‍ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകള്‍ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിര്‍ബന്ധിച്ചു. തന്റെ ഉപദേശം സതീശന്‍ കാര്യമാക്കാത്തതില്‍ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോണ്‍ പിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാല്‍ യാത്രയും റഷീദിന്റെ ഫ്ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു.

ഫ്ളാറ്റില്‍ നടന്ന കാര്യങ്ങള്‍ സതീശന്‍ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതില്‍ തോന്നിയ പകയാണ് പ്രശ്നമായി മാറിയതെന്ന് പൊലീസ് പറയുന്നു. സതീശന്‍ യുവതിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്ന സംശയവും റഷീദിനുണ്ടായി. പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തി. സദാസമയവും കാറില്‍ കൊണ്ടുനടക്കാറുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച്‌ സതീശനെ മര്‍ദ്ദിച്ചശേഷം കക്കൂസില്‍ പൂട്ടിയിട്ടു. ദിവസങ്ങളോളം കക്കൂസില്‍ പൂട്ടിയിട്ട് സതീശനെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കുമ്ബോഴും പ്രതികള്‍ അവിടെ മദ്യപാനവും ശാശ്വതിയുമായി ആട്ടവും പാട്ടും നടത്തി മടങ്ങി. ഫ്ളാറ്റിലെ രഹസ്യങ്ങള്‍ ചോര്‍ന്നതിന്റെ പകയൊടുങ്ങാത്ത റഷീദിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ശാശ്വതിയും കൃഷ്ണപ്രസാദും കക്കൂസിന് പുറത്തിറക്കി സതീശനെ ക്രൂരമായി ഉപദ്രവിച്ചു.

മര്‍ദ്ദനം സഹിക്കാതെ മൂത്രമൊഴിച്ച സതീശനെ കൊണ്ട് ആ മൂത്രം നക്കിച്ചു. കുഴഞ്ഞുവീണപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച സതീശന്റെ മുഖത്തേക്ക് റഷീദ് മൂത്രമൊഴിച്ചു. അത് പിന്നെ കൊലപാതകമായി. മുന്‍ ഭര്‍ത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്ളാറ്റ് റഷീദിന് സ്വന്തമാക്കാന്‍ അവസരം ഒരുക്കിയത് ശാശ്വതിയാണ്. റഷീദിന്റെ കള്ളപ്പണ ബന്ധക്കളെ കുറിച്ചും സതീഷിന് അറിയാമായിരുന്നു.ഇക്കാര്യം ശാശ്വതിയെയും അറിയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉള്‍പ്പെടെയുള്ളവര്‍. ഡിജെ പാര്‍ട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റഷീദും മറ്റും കോയമ്ബത്തൂരിലെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് പോയതും. യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക