കോഴിക്കോട്: സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്ന് പരസ്യമായി പറയുന്നവരാണ് യുക്തിവാദികളെന്നും സ്വതന്ത്ര ലൈംഗികതയെ കമ്മ്യൂണിസ്റ്റുകാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും വ്യക്തമാക്കി കമ്മ്യൂണിസ്റ്റ്-യുക്തിവാദി വിരുദ്ധ പ്രചാരണ പരിപാടികളുമായി ഇ കെ വിഭാഗം സമസ്ത. യുക്തിവാദം, നിരീശ്വര വാദം, സ്വതന്ത്ര ചിന്ത, കമ്മ്യൂണിസം എന്നിവയ്‌ക്കെതിരെ മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വസികളെ ബോധവത്ക്കരിക്കാനുള്ള നീക്കങ്ങളുമായാണ് സമസ്ത മുന്നോട്ടുപോകുന്നത്. ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന പേരില്‍ സുന്നീ മഹല്ല് ഫെഡറേഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്ബയിന്‍ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്ത് വിശ്വാസികളുടെ ആത്മീയതയ്ക്ക് മങ്ങലേറ്റതായാണ് സമസ്തയുടെ വിലയിരുത്തല്‍. പള്ളികളുമായുള്ള വിശ്വാസികളുടെ ഹൃദയബന്ധം അറ്റുപോകുകയും ജുമുഅ-ജമാഅത്തുകളുടെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയ്‌ക്കെതിരെ ശക്തമായ ബോധവത്ക്കരണം മാത്രമാണ് പരിഹാരം എന്ന് വ്യക്തമാക്കിയാണ് ഇത്തരമൊരു കാമ്ബയിനുമായി സംഘടന രംഗത്തെത്തിയത്.

ഇതിന്റെ ഭാഗമായി സര്‍ക്കുലറുകള്‍ ഇറക്കുകയും മുന്‍നിര നേതാക്കള്‍ക്ക് ക്ലാസുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താഴേത്തട്ടിലുള്ളവര്‍ക്കുകൂടി ക്ലാസുകള്‍ നല്‍കുന്നതോടെ വെള്ളിയാഴ്ചകളില്‍ സമസ്തയുടെ നേതൃത്വത്തിലുള്ള പള്ളികളില്‍ കമ്മ്യൂണിസത്തിനും യുക്തി വാദത്തിനുമെതിരെയുള്ള പ്രഭാഷണങ്ങള്‍ നടക്കും. മഹല്ലുകളില്‍ പുത്തുനുണര്‍വ്വ് നല്‍കുക, മത നിരാസ പ്രവണതകളെയും യുക്തിവാദ-സ്വതന്ത്ര്യ ചിന്തകളെയും പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നതെന്ന് സമസ്ത ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പുറത്തിറങ്ങിയ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയണമെന്ന് ലേഖനത്തില്‍ പറയുന്നു. മാര്‍ക്‌സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു വ്യക്തമാക്കിയതാണ്. കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നുവെന്നാണ് മാര്‍ക്‌സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മ്മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം, സ്വതന്ത്ര ലൈംഗികതയെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിന് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന അന്തര്‍ദേശീയ സ്വയംഭോഗ ദിനം സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍ പോലും താത്പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതു ഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്ത വിധം ഇവരുടെ മനസ്സിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മുസ്ലിംകള്‍ക്കിടയില്‍ കമ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്ര ചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാം വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുകയും സംഘപരിവര്‍ വാദങ്ങള്‍ അതേ പടി പകര്‍ത്തുകയും ചെയ്യുന്ന യുക്തിവാദികള്‍ പുതുതലമുറയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അസത്യങ്ങളും അര്‍ധസത്യങ്ങളും വിളമ്ബി ആളുകളെ തെറ്റിധരിപ്പിക്കുകയാണവര്‍. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത ചിട്ടകള്‍ പാലിക്കേണ്ടതില്ലാത്ത ഒരു സര്‍വതന്ത്രലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്രചിന്തകരും സ്വപ്നം കാണുന്നത്. മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം എന്നതാണ് അവരുടെ മുദ്രാവാക്യം.

സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികള്‍. സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ബഹുമുഖ ചിന്തകള്‍ നയിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇന്ന് ഇതിന്റെ തിക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണ്. കുടുംബങ്ങള്‍ തകരുന്ന, വ്യഭിചാരത്തില്‍ പിറന്ന മക്കള്‍ ആള്‍ക്കൂട്ടങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളെ തേടിയലയുന്ന, പിതാക്കന്മാര്‍ അറിയപ്പെടാത്ത കുട്ടികള്‍ ക്രിമിനലുകളാകുന്ന ദുരവസ്ഥ വരെ ഇവിടെയുണ്ട്. ഈ ദുര്‍ഗതി നമ്മുടെ നാടിന് വരാതിരിക്കാന്‍ കൃത്യമായ ജാഗ്രത നാം പാലിക്കേണ്ടതുണ്ട്. മതവിശ്വാസത്തെ ബാധിക്കുന്ന അപകടങ്ങള്‍ സമൂഹത്തില്‍ വ്യാപകമാകുമ്ബോള്‍ അതീവ ജാഗ്രതയോടെയും ശ്രദ്ധാപൂര്‍വ്വവും കൈകാര്യം ചെയ്യേണ്ടതുണ്ട്. മതപണ്ഡിതരുടെയും മഹല്ല് നേതൃത്വത്തിന്റെയും അനിവാര്യ ബാധ്യതയാണ്. ഈയരു സന്ദിഗ്ധ സാഹചര്യം അഭിമുഖീകരിക്കാന്‍ കൃത്യമായ പദ്ധതികളും പരിഹാര മാര്‍ഗങ്ങളുമായി സുന്നി മഹല്ല് ഫെഡറേഷന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെ എഴുതിയ ലേഖനങ്ങള്‍ ഉയര്‍ത്തിക്കാട്ടി കമ്മ്യൂണിസ്റ്റുകാര്‍ മതവിശ്വാസികള്‍ക്ക് എതിരാണെന്നും സമസ്തയുടെ നേതൃത്വത്തില്‍ പ്രചാരണം നടന്നുവരുന്നുണ്ട്. പ്രശ്‌ന കലുഷിതമായ സാഹചര്യം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേരിടേണ്ടിവന്നപ്പോള്‍ വിഘടിത വിഭാഗത്തിന് പരസ്യ പിന്തുണ നല്‍കിയത് അന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറായിരുന്നു എന്നും സമസ്ത കുറ്റപ്പെടുത്തുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭ സമയത്ത് ഉള്‍പ്പെടെ സി പി എം അനുകൂല നിലപാട് സ്വീകരിച്ച സമസ്ത ഇപ്പോള്‍ കമ്മ്യൂണിസത്തിനെതിരെ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്നോക്ക സംവരണ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരുന്നു. ഹരിത വിഷയത്തില്‍ മുസ്ലിം ലീഗിനെ മറ്റ് സംഘടനകള്‍ അക്രമിച്ചപ്പോള്‍ ലീഗ് അനുകൂല സമീപനമായിരുന്നു സമസ്തയുടേത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക