കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അടഞ്ഞു കിടക്കുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തി താലിബാന്‍.കോണ്‍സുലേറ്റിന്‍റെ വാഹനങ്ങള്‍ താലിബാന്‍ കൊണ്ടുപോയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നാനൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുണ്ടെന്നും വ്യോമസേന വിമാനത്തില്‍ ഉടന്‍ അനുവാദം നല്‍കണമെന്നും ഇന്ത്യ വീണ്ടും അമേരിക്കയോട് ആവശ്യപ്പെട്ടു.അഫ്ഗാനിസ്ഥാനിലെ നാല് കോണ്‍സുലേറ്റുകള്‍ നേരത്തെ ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. ജലാലാബാദ്, കാന്തഹാര്‍, ഹെറാത്, മഷാറെ ഇ ഷെറീഫ് കോണ്‍സുലേറ്റുകള്‍ പൂട്ടിയാണ് ജീവനക്കാരെ ഒഴുപ്പിച്ചത്. ഈ കോണ്‍സുലേറ്റുകളില്‍ സായുധരായ താലിബാന്‍കാരെത്തി പരിശോധന നടത്തി എന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന വിവരം. കോണ്‍സുലേറ്റുകള്‍ക്കുള്ളിലെ രേഖകള്‍ പരിശോധിച്ച താലിബാന്‍, രണ്ട് കോണ്‍സുലേറ്റുകളിലെ വാഹനങ്ങള്‍ കൊണ്ടുപോയി. അതേസമയം, കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് അകത്ത് താലിബാന്‍ കയറിയിട്ടില്ല. രണ്ട് പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോഴും എംബസിയിലുണ്ട്. കാബൂളിലെ എംബസി ഇന്ത്യ അടക്കരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.അഫ്ഗാനിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യാക്കാരാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഒഴുപ്പിക്കല്‍ കാത്തിരിക്കുന്നത്. ഇതില്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇതുവരെ വിമാനത്താവളത്തിനടുത്ത് എത്താനായത്. പലരും അടുത്തുള്ള ഹോട്ടലുകളിളും ചില കെട്ടിടങ്ങളിലുമായി കാബൂളിലെത്തിയവര്‍ കഴിയുകയാണ്. കാബൂള്‍ സര്‍വ്വകലാശാലയിലെ മുപ്പതിലധികം വിദ്യാര്‍ത്ഥികളും മടങ്ങാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തില്‍ രണ്ടുതവണ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടരി ആന്‍റണി ബ്ളിങ്കനുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ഒരു വ്യോമസേന വിമാനം ഇപ്പോഴും അനുമതി കാത്തുനില്‍ക്കുകയാണ്. വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഉണ്ടെങ്കിലും അതിന് പുറത്ത് ഇന്ത്യക്കാരുടെ സുരക്ഷിത യാത്രക്കായി ഇപ്പോള്‍ സഹായിക്കാനാവില്ലെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക