തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വിരോധം തീര്‍ക്കാന്‍ യുവസംരംഭകയുടെ ഓഫീസില്‍ കഞ്ചാവ് വച്ച്‌ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥന്‍ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ ‘വീവേഴ്‌സ് വില്ല’യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തില്‍ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ സംഭവം കെട്ടിച്ചമച്ചതാണെന്നും തന്നെ മനപൂര്‍വ്വം കൂടുക്കാന്‍ ശ്രമിച്ചതാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ശോഭ മുഖ്യമന്ത്രി പരാതി നല്‍കി. ഇതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശദമായി അന്വേഷിച്ച പൊലീസ്, ശോഭയുടെ സുഹൃത്തും തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് കഞ്ചാവ് കൊണ്ടുവെച്ചതാണെന്ന് കണ്ടെത്തി. ഹരീഷിന്‍റെ വിവാഹാഭ്യര്‍ഥന ശോഭ നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഇതെന്നും പൊലീസ് കണ്ടെത്തി.

നേരത്തെ ക്രമക്കേട് നടത്തിയതിന് വീവേഴ്‌സ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ജീവനക്കാരി ഉഷയുടെ സഹോയത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒപ്പം ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ നടക്കുന്നതിനിടെയാണ് ഉഷയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31 ന് വീവേഴ്‌സ് വില്ലേജിന്‍റെ വഴുതക്കാട്ടെ ഓഫീസില്‍ നിന്ന് നര്‍ക്കോട്ടിക് സെല്‍ നടത്തിയ റെയ്ഡില്‍ 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക