തിരുവനന്തപുരം: കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നു സർക്കാർ നിർദേശിച്ചെങ്കിലും ഇതു സംബന്ധിച്ച പരിശോധനയിൽ ആശയക്കുഴപ്പം. എങ്ങനെ പരിശോധന നടത്തണമെന്ന നിർദേശം ലഭിക്കാത്തതിനാൽ പൊലീസ് പരിശോധന ആരംഭിച്ചില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കാണോ എന്നതിലും പല ജില്ലകളിലും വ്യക്തതയില്ല.

കോവിഡ് നിബന്ധനകളും കടയിൽ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്നു ചില ജില്ലകളിൽ പൊലീസ് നിർദേശിച്ചു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞത് ട്രിപ്പിൾ ലോക്ഡൗണെന്നും സർക്കാർ ഉത്തരവിൽ കർശന ലോക്ഡൗൺ എന്നുമാണ്. രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയവർക്കും ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവർക്കുമാണു കടകളിലും മറ്റു സ്ഥലങ്ങളും പോകാനുള്ള അനുമതി. ഇന്നു മുതല്‍ നിയന്ത്രണങ്ങൾ നടപ്പിൽ വരുമെന്നാണു സർക്കാർ ഉത്തരവിൽ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് 40 വയസിനു മുകളിലുള്ളവർക്കാണു കൂടുതലും വാക്സീൻ ലഭിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് അനുസരിച്ചാണെങ്കിൽ ചെറുപ്പക്കാരിൽ കൂടുതൽ പേർക്കും വീട്ടിലിരിക്കേണ്ട സാഹചര്യം ഉണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്കു പ്രായമായവർക്കു പുറത്തു സഞ്ചരിക്കേണ്ടിവരും. കടകളിലെ നിബന്ധകൾക്കെതിരെ വിദഗ്ധസമിതി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പ്രാദേശിക അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് പ്രവർത്തനങ്ങൾ നടത്തി ആളുകളെ നിരീക്ഷണത്തിലാക്കിയശേഷം ഞായറാഴ്ച ഉൾപ്പെടെയുള്ള ലോക്ഡൗൺ ഒഴിവാക്കണമെന്നും നിർദേശിച്ചു. എന്നാൽ ഞായറാഴ്ച ലോക്ഡൗൺ വേണമെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക