സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ച്‌ കൊലപ്പെടുത്തിയതായി പരാതി. ഗ്രേറ്റർ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആഡംബരവാഹനമായ ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കാത്തതിനാലാണ് ഭർതൃവീട്ടുകാർ കരിഷ്മയെ ഉപദ്രവിച്ചതെന്നാണ് സഹോദരൻ നല്‍കിയ പരാതിയിലെ ആരോപണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കരിഷ്മ സഹോദരൻ ദീപക്കിനെ ഫോണില്‍വിളിച്ചിരുന്നു. ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദിച്ചെന്നാണ് കരിഷ്മ ഫോണിലൂടെ അറിയിച്ചത്. തുടർന്ന് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ഡിസംബറിലാണ് ഗ്രേറ്റർ നോയിഡ സ്വദേശിയായ വികാസും കരിഷ്മയും വിവാഹിതരായത്. വിവാഹസമയത്ത് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വി.യും യുവതിയുടെ വീട്ടുകാർ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഇതുപോരെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം. ഇതിന്റെപേരില്‍ യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും സഹോദരൻ ആരോപിച്ചു.

കരിഷ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഉപദ്രവം രൂക്ഷമായി. നാട്ടുപഞ്ചായത്ത് ചേർന്ന് പലതവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. തുടർന്ന് 10 ലക്ഷം രൂപ കൂടി യുവതിയുടെ കുടുംബം ഭർത്താവിന് നല്‍കി. എന്നാല്‍, ഇതുകൊണ്ടും ഉപദ്രവം അവസാനിച്ചില്ലെന്നാണ് സഹോദരൻ പറയുന്നത്. ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു വികാസിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഇതിന്റെപേരില്‍ യുവതിയെ നിരന്തരം മർദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക