കൊച്ചി: പെരുമ്ബാവൂർ അനസ് എന്ന ഗുണ്ടാതലവൻ ഗള്‍ഫിലേയ്ക്ക് കടന്നത് എങ്ങനെയെന്ന് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കും. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് കാണുന്നത്. അനസ് ദുബായിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇന്റർപോളിനെ വിവരം അറിയിക്കും. അനസിനെ കണ്ടെത്തി എത്രയും വേഗം എങ്ങനെയാണ് ദുബായില്‍ എത്തിയതെന്ന് കണ്ടെത്തും.
ഔറംഗസേബിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അനസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍ക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോൻ, മാളവിക മേനോൻ, സ്വാസിക, വിനയ് ഫോർട്ട്, ഷിയാസ് കരീം എന്നിവർക്കൊപ്പമാണ് അനസും ചടങ്ങില്‍ പങ്കെടുത്തത്. ഈ ബിസിനസില്‍ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്.
എന്നാല്‍ അനസിന് ബിസിനസില്‍ പങ്കില്ലെന്നും ഒരു ഇൻസ്റ്റഗ്രാം താരമെന്ന നിലയില്‍ ക്ഷണിച്ചതാണെന്നുമാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി മുഫിയുടെ വിശദീകരണം. ഈ സാഹചര്യത്തില്‍ യുഎഇ സർക്കാരിനേയും ഇക്കാര്യം കേന്ദ്ര ഏജൻസികള്‍ അറിയിക്കും. നടൻ ഷിയാസ് കരീമുമായി അനസ്സിന് വലിയ ബന്ധമെന്നാണ് ഇയാളുടെ സംഘാംഗമായിരുന്ന ഔറംഗസേബിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപങ്ങള്‍ ഷിയാസ് കരിം നിഷേധിക്കുന്നു. അനസിനെ അറിയാമെന്നും അത് പെരുമ്ബാവൂരുകാരനെന്ന നിലയിലാണെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഷിയാസ് കരിമില്‍ നിന്നും കേന്ദ്ര ഏജൻസികള്‍ വിവരം തേടിയേക്കും.
പെരുമ്ബാരൂരിലെ റെഡിമെയ്ഡ് ഷോപ്പിലെ സെയില്‍സ്മാൻ എന്ന നിലയില്‍ നിന്നാണ് വലിയ ഗുണ്ടാ നേതാവായി അനസ് മാറിയത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെപേരില്‍ ജയിലായതോടെയാണ് അനസിന്റെ ജീവിതം മാറിമറിഞ്ഞത്. ജയിലില്‍നിന്ന് അനസ് നേരെയിറങ്ങിയത് ഗുണ്ടാപ്രവർത്തനത്തിലേക്കാണ്. കേരളത്തിന് പുറത്തും അനസിന് വേരുകളുണ്ട്. രവി പൂജാരിയുടെ സംഘവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തിലൊരു വ്യക്തിയാണ് ഗള്‍ഫിലേക്ക് കടന്നത്. ഇത് സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയായി കേന്ദ്ര ഏജൻസികള്‍ വിലയിരുത്തുന്നു.
പെരുമ്ബാവൂർ വലിയകുളം സ്വദേശി സി.എസ്. ഉണ്ണിക്കുട്ടനെ കൊന്ന കേസിലും പ്രതിയാണ്. തനിക്കെതിരേ പൊലീസിന്റെ ഇൻഫോമറായി പ്രവർത്തിക്കുന്നതെന്ന് സംശയംവന്നു. അയാളെ പിന്നീട് മംഗളൂരുവില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഈ കേസില്‍ അനസ് ഏതാനും മാസങ്ങള്‍ മാത്രമാണ് ജയിലില്‍ക്കിടന്നത്. കൊലപാതകം, സ്ത്രീയെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോവല്‍, ആയുധം കൈവശംവെക്കല്‍ തുടങ്ങി 11 കേസുകള്‍ നെടുംതോട് കരയില്‍ പാലക്കല്‍ വീട്ടില്‍ അൻസീർ എന്ന അനസിന്റെ പേരിലുണ്ട്. ഗുണ്ടാ ആക്‌ട് പ്രകാരവും ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം ഇന്റർപോളിനെ അറിയിക്കും.
എന്തും ചെയ്യാൻ തയാറായി നില്‍ക്കുന്നവരെയാണ് അനസ് ഉള്‍പ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങള്‍ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസുകാരുമായും ഇത്തരം സംഘങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട് .