തൃശൂർ: ലോകസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും, ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എംപിമാരെ തന്നെ നിർത്താൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിർദേശം. ആലപ്പുഴ,കണ്ണൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ നാലംഗ ഉപസമിതിയെയും തീരുമാനിച്ചു.
അതിനിടെ മത്സരിക്കാൻ താല്പര്യം ഇല്ലെന്ന് അറിയിച്ച കോടിക്കുന്നില്‍ സുരേഷ് എംപിയെ നേതാക്കള്‍ ഇടപെട്ടു പിന്തിരിപ്പിച്ചു. സിറ്റിങ് എം പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തില്‍ ഉയർന്ന പൊതു അഭിപ്രായം. സിറ്റിങ് എംപിമാർ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയുണ്ടാക്കേണ്ടത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയായിട്ടുള്ള കണ്ണൂർ മണ്ഡലത്തിലും സി പി എം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എം പിമാർ തന്നെയാകും കളത്തിലെത്തുകയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെ പി സി സി അധ്യക്ഷനായതിനാല്‍ തന്നെ സംഘടനാ ചുമതല നോക്കേണ്ടതുള്ളതിനാല്‍ സുധാകരൻ ഇക്കുറി ലോക്സഭ പോരാട്ടത്തിനുണ്ടാകില്ല.
പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം നാല് അംഗ ഉപ സമിതിയെയും കണ്ടെത്തും. കെ സുധാകരൻ, വി ഡീ സതീശൻ, എം എം ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. കണ്ണൂരിനെ കൂടാതെ നിലവില്‍ സി പി എം കൈവശമുള്ള ആലപ്പുഴ സീറ്റിലെ സ്ഥാനാർദ്ധിയെയും ഉപസമിതി ചർച്ച ചെയ്തു തീരുമാനിക്കും.