ഇന്റര്‍നെറ്റ് കണക്ഷനും സിമ്മും ഇല്ലാതെ ഉപയോക്‌താക്കള്‍ക്ക് സ്‌മാര്‍ട്ട് ഫോണുകളില്‍ തത്സമയം ടിവി ചാനലുകള്‍ കാണാന്‍ അനുവദിക്കുന്ന ഡയറക്‌ട് ടു മൊബൈല്‍ (ഡി2എം) സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 19 നഗരങ്ങളില്‍ ഉടന്‍ പരീക്ഷണം നടത്തുമെന്നു ബ്രോഡ്‌കാസ്‌റ്റിങ് ഉച്ചകോടിയില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഉപയോക്‌താക്കളുടെ സ്‌മാര്‍ട്ട് ഫോണുകളിലേക്ക് മള്‍ട്ടിമീഡിയ ഉള്ളടക്കം കൈമാറാന്‍ ഡി2എം സാങ്കേതികവിദ്യയ്‌ക്ക് കഴിയും. മൊബൈല്‍ കേന്ദ്രീകൃതവും തടസമില്ലാത്തതുമായ ഉള്ളടക്ക വിതരണം, ഹൈബ്രിഡ് പ്രക്ഷേപണം, ഇന്ററാക്‌ടീവ് സേവനങ്ങള്‍ എന്നിവ ഡി2എമ്മിലൂടെ യാഥാര്‍ഥ്യമാക്കാം.
ഡി 2 എം എന്നാൽ എന്ത്
എഫ്.എം. റേഡിയോയ്‌ക്ക് സമാനമായ രീതിയിലാണ് ഡി2എം സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. ഉപഗ്രഹങ്ങളില്‍നിന്നുള്ള സിഗ്നല്‍ ഫോണിലെ റിസീവര്‍ സ്വീകരിക്കുകയാണു ചെയ്യുന്നത്. എന്നാല്‍, നിലവിലുള്ള ഭൂരിപക്ഷം മൊബൈല്‍ ഫോണുകളും ഡി2എമ്മിനെ പിന്തുണയ്‌ക്കില്ലെന്നാണു വിദഗ്‌ധര്‍ പറയുന്നത്. അതിനായി പ്രത്യേക ആന്റിന, ലോ-നോയ്‌സ് ആംപ്ലിഫയറുകള്‍, ബേസ്‌ബാന്‍ഡ് ഫില്‍റ്ററുകള്‍, റിസീവര്‍, പ്രത്യേക ബേസ്‌ബാന്‍ഡ് പ്രോസസിങ് യൂണിറ്റ് എന്നിവ ആവശ്യമാണ്. ഭാവിയില്‍ ഇറങ്ങുന്ന ഫോണുകളില്‍ അവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയും. എന്നാല്‍, അവ മൊബൈല്‍ ഫോണുകളുടെ വിലകൂട്ടുമെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.