നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വിയോഗത്തില്‍ വികാരാധീനനായി നടൻ വിശാല്‍. വിദേശത്തായതിനാല്‍ തനിക്ക് വിജയകാന്തിനോടൊപ്പം അവസാന നിമിഷങ്ങള്‍ ചെലവഴിക്കാൻ സാധിച്ചില്ലെന്നും അതിന് മാപ്പ് നല്‍കണമെന്നും വിശാല്‍ പറയുന്നു. തന്റെ എക്സ് പേജില്‍ താരം പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
‘എന്റെ ജീവിതത്തില്‍ ഞാൻ കണ്ട ഏറ്റവും നല്ലവനായ മനുഷ്യരില്‍ ഒരാളാണ് ക്യാപ്റ്റൻ വിജയകാന്ത്. ഈ സമയത്ത് അവിടെ ഇല്ലാത്തതില്‍ എനിക്ക് വളരെ അധികം ദുഃഖമുണ്ട്. എന്നോട് ക്ഷമിക്കണം. താങ്കളില്‍ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. സാമൂഹ്യസേവനം എന്നാല്‍ എന്താണ് എന്നത് നിങ്ങളില്‍ നിന്നാണ് ഞാൻ പഠിച്ചത്. ജനങ്ങള്‍ക്ക് നിങ്ങള്‍ എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളെ അവസാനമായി ഒരു തവണ കാണാൻ കഴിയാത്തതില്‍ എനിക്ക് വളരെയധികം ദുഃഖമുണ്ട്.
എനിക്ക് മാപ്പ് നല്‍കണം.രാഷ്ട്രീയക്കാരനും സിനിമാനടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതും സാധിച്ചു. എന്റെ പ്രചോദനം നിങ്ങളാണ്. ജനങ്ങളിലൂടെ വളരെക്കാലം നിങ്ങള്‍ ഓര്‍മ്മിക്കപ്പെടും.- വിശാല്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് വിജയകാന്ത് അന്തരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.