ന്യൂയോര്‍ക്ക്: ഫ്ളോറിഡയിലെ ഹിലാരി ബ്രൗണ്‍ എന്ന, മൂന്ന് മക്കളുടെ അമ്മയായ 33 കാരിക്ക് സംഭവിച്ചത് അതി ദാരുണമായ അന്ത്യം. സ്വന്തം ഭര്‍ത്താവായ പ്ലാസ്റ്റിക് സര്‍ജൻ ഡോ. ബെൻ ബ്രൗണ്‍ ശസ്ത്രക്രിയ നടത്തുന്നതിനിടയില്‍ അവര്‍ മരണമടയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 21 ന് ആയിരുന്നു സംഭവം. ഡോ. ബ്രൗണിന്റെ സ്വന്തം ക്ലിനിക്കില്‍ വച്ചാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടയില്‍ ഹൃദയസ്തംഭനം വന്ന ഉടൻ തന്നെ ഡോ. ബ്രൗണ്‍ സി പി ആര്‍ ചെയ്യുകയും 911 എന്ന എമര്‍ജൻസി നമ്ബറില്‍ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു.
ഒരാഴ്‌ച്ചയോളം ജീവൻ രക്ഷാ ഉപാധികളോടെ നിലനിര്‍ത്തിയിരുന്ന ഹിലാരിയുടെ ജീവിതം പിന്നീട് അവ ഏടുത്തുമാറ്റിയതോടെ അവസാനിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ജീവൻ രക്ഷാ ഉപാധികള്‍ എടുത്തു മാറ്റിയത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിധിയില്‍ പെട്ടിരിക്കുകയാണ് ഡോക്ടര്‍ ബ്രൗണ്‍. എന്നാല്‍, തന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഡോക്ടര്‍. അതേസമയം എമെര്‍ജൻസി കോള്‍ നോട്ട്സില്‍ സൂചിപ്പിക്കുന്നത് അമിതമായി മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഒരു വനിത രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായി എന്നാണെന്ന് യു എസ് എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സമയത്ത് ഹിലാരി ഏത് ശസ്ത്രക്രിയയ്ക്കാണ് വിധേയയായിരുന്നതെന്ന് വ്യക്തമല്ല. യഥാര്‍ത്ഥ മരണകാരണം ഇനിയും വ്യക്തമല്ലെന്നും അതിനായി ഓട്ടോപ്സി റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുന്നു എന്നുമാണ് അധികൃതര്‍ പറയുന്നത്. തികച്ചും ഊര്‍ജ്ജസ്വലയായ ഒരു സ്ത്രീയായിരുന്നു ഹിലാരി എന്ന് അവരുടെ മാതാപിതാക്കള്‍ പറയുന്നു. മറ്റു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മരണ കാരണം അറിയേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള പിഴവ് മൂലമാണെങ്കില്‍ അത് അറിയണം എന്നും അവര്‍ പറയുന്നു.