
വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോവാദികൾ വെടിയുതിർത്തു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചാണ് ആക്രമണം. മൂന്നു വാച്ചർമാർക്കു നേരെയാണ് വെടിയുതിർത്തത്. ആർക്കും വെടിയേറ്റിട്ടില്ല. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വാച്ചർമാർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. വാച്ചർമാർ വനത്തിനുള്ളിലൂടെ പോകുമ്പോഴാണ് മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെടി വെയ്ക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.വനംവകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളായിമാവോവാദി സാന്നിധ്യം പ്രദേശത്ത് കൂടിവരുന്നതിനിടെയാണിത്.
ആറളം വന്യജീവി സങ്കേതത്തിനടുത്ത് കൊട്ടിയൂർ അമ്പായത്തോട് അടക്കമുള്ള മേഖലയിൽ നേരത്തെയും മാവോവാദി സാന്നിധ്യമുണ്ടായിരുന്നു. മാവോവാദികൾ പ്രദേശത്തെ വീടുകളിലെത്തി സാധനങ്ങൾ കൊണ്ടു പോവുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും മറ്റും ചെയ്തിരുന്നു.
മാവോവാദികളുടെ പക്കൽ ആയുധങ്ങളുണ്ടെന്നുള്ള വിവരവും നേരത്തെ ലഭിച്ചിരുന്നു. തണ്ടർ ബോൾട്ട് ഹെലികോപ്റ്ററുൾപ്പടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും മാവോവാദികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കബനി ദളത്തിലുള്ള സി.പി. മൊയ്തീൻ അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.