സോളാര്‍ കേസില്‍ പരാതിക്കാരിയുടെ കത്തുകള്‍ കൈമാറിയത് സിപിഎം നേതാക്കളുടെ സമ്മര്‍ദംമൂലമാണെന്ന് ദല്ലാള്‍ ടിജി നന്ദകുമാര്‍. കത്ത് എല്‍ഡിഎഫിനെ സഹായിക്കുമെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കത്ത് എഷ്യാനെറ്റിലെ റിപ്പോര്‍ട്ടറായ ജോഷി കുര്യന് കൈമാറിയതെന്നും നന്ദകുമാര്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന കേരള കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ ബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നന്ദകുമാര്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നത്.സോളാര്‍ കേസില്‍ പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ കത്തില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമുളള സിബിഐയുടെ കണ്ടെത്തലില്‍ പിണറായി സര്‍ക്കാര്‍ വെട്ടിലായിരിക്കെയാണ് നന്ദകുമാറിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്.
അതേസമയം, പരാതിക്കാരിയുമായി ഗണേഷ് കുമാറിന് ബന്ധമുണ്ടായിരുന്നുവെന്ന് ശരണ്യ മനോജ് സിബിഐയ്ക്ക് നല്‍കിയ മെഴിയും പുറത്തുവന്നിരിക്കെയാണ്. പരാതിക്കാരിയുടെ അറസ്റ്റിന് പിന്നാലെയാണ് പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് ഗണേഷ് കുമാര്‍ വെളിപ്പെടുത്തിയത്. അറസ്റ്റിനെ തുടര്‍ന്ന് പരാതിക്കാരി തന്റെ പേര് പറഞ്ഞേക്കുമെന്നും ഇത് എന്ത് വില കൊടുത്തും തടയണമെന്ന് തന്നോട് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് മനോജിന്റെ മൊഴി.
ഇതിനുപിന്നാലെ മനോജും പ്രദീപും ചേര്‍ന്ന് അഡ്വ. ഫെന്നി ബാലകൃഷ്ണനെ സമീപിച്ചിരുന്നതായും സിബിഐയുടെ റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരി എഴുതിയ കത്ത് തന്നോട് സുരക്ഷിതമായി സൂക്ഷിക്കാൻ ബാലകൃഷ്ണ പിളള ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് വ്യക്തമാക്കുന്നുണ്ട്. 2016ല്‍ പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് ഇടനിലക്കാരനായ നന്ദകുമാറിനെ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം സിബിഐയോട് പറഞ്ഞു.