പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബാംഗ്ലൂരുവിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കളോട് മറ്റന്നാള്‍ ബെംഗളൂരുവിലേക്ക് എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ആണ് വിളിച്ചത്. ബെംഗളൂരുവിലെത്തിയ നേതാക്കളുമായി മല്ലികാര്‍ജുൻ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തും. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചര്‍ച്ചയാവുക എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാർത്ഥിനി അടക്കമുള്ള ചർച്ചകൾ ഉടനടി ആരംഭിക്കുമെന്നും സൂചനകളുണ്ട്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവില്‍ അല്‍പസമയത്തിനകം തുടങ്ങും. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഊഷ്മള സ്വീകരണം, ഹസ്തദാനം, കൂടിക്കാഴ്ചകള്‍. പ്രതിപക്ഷ ഐക്യയോഗത്തിന്‍റെ ആദ്യദിനം തീര്‍ത്തും അനൗപചാരികമായിരുന്നു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാനനേതാക്കളെല്ലാമെത്തി. എൻസിപിയുടെ നിര്‍ണായക നീക്കങ്ങള്‍ തുടരുന്നതിനാല്‍ ശരദ് പവാര്‍ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു. ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് മികച്ച ജയം നേടിയ കര്‍ണാടകയുടെ മണ്ണില്‍ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളില്‍ പലരും പ്രകടിപ്പിച്ചത്.
പ്രധാനമായും മൂന്ന് അജണ്ടകളാണ് പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നല്‍കണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയര്‍പേഴ്സണോ കണ്‍വീനറോ വേണോ എന്നും ചര്‍ച്ചയിലുണ്ട്. ഇതോടൊപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയം അടക്കം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തേണ്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ദില്ലി ഓര്‍ഡിനൻസിനെതിരെ നിലപാടെടുത്തതോടെ യോഗത്തിനെത്തുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകും.
പ്രതിപക്ഷ യോഗം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഇഡി റെയ്‍ഡുകള്‍ നടത്തിയത് ശക്തമായി ദേശീയ തലത്തില്‍ ഉന്നയിക്കാൻ ധാരണയുണ്ടാകും. പല പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുമ്ബോള്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകാം. അത് ഒറ്റ യോഗത്തില്‍ പരിഹരിക്കാനാകില്ലെന്നും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സമവായമുണ്ടാക്കുമെന്നും കോണ്‍ഗ്രസടക്കം പറയുന്നു. രാജ്യത്ത് ഇഡി രാജാണെന്നും, പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് ബിജെപി നാളെ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.