ഇന്ത്യയിലോയോ ലോകത്തിലെയോ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ പേര് ചോദിച്ചാല്‍ പലരും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും വിരാട് കോലിയുടെയുമെല്ലാം പേര് പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല, ഇന്ത്യക്കായി ഒരു മത്സരം പോലും കളിക്കാത്ത ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള മറ്റൊരു താരമാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

അടുത്തിടെ വിരാട് കോലിയുടെ ആകെ ആസ്തി 1000 കോടി രൂപ പിന്നിട്ടുവെന്ന് വാര്‍ത്തയായിരുന്നു.ഇതോടെയാണ് കോലി ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബിസിസിഐയുടെ എ പ്ലസ് കരാറും മാച്ച്‌ ഫീയും ഐപിഎല്‍ കരാറും പരസ്യവരുമാനവുമാണ് കോലിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. കോലിക്ക് പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം ഒരു വര്‍ഷം 200 കോടി രൂപക്ക് അടുത്തുവരും. ഇതിന് പുറമെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ബ്രാന്‍ഡ് പ്രമോഷനുകളിലൂടെയും കോലി കോടികള്‍ സമ്ബാദിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 1250 കോടി രൂപയുടെയും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് 1040 കോടി രൂപയുടെയും ആകെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവരെയെല്ലാം കടത്തിവെട്ടുന്ന ഒരു കളിക്കാരനുണ്ട്. ബറോഡ ക്രിക്കറ്റ് താരമായിരുന്ന സമര്‍ജിത് സിങ് രഞ്ജിത്‌ സിങ് ഗെയ്ക്‌വാദ്. ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും സമര്‍ജിത് സിങിന്‍റെ ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. പരസ്യവരുമാനമോ വ്യവസായമോ ഒന്നും അല്ല സമര്‍ജിത് സിങിന്‍റെ മുഖ്യവരുമാന സ്രോതസ്.

അത് ബറോഡ രാജകുടുംബാംഗമെന്ന നിലയില്‍ പാരമ്ബര്യമായി കിട്ടിയ സ്വത്ത് വകകളാണ്. ബറോഡ രാജാവായിരുന്ന രഞ്ജിത് സിങ് പ്രതാപ് സിങ് ഗെയ്ക്‌വാദിന്‍റെ ഏക മകനായ സമര്‍ജിത് സിങ് 1967ലാണ് ജനിച്ചത്. 2012ല്‍ രഞ്ജിത് സിങ് പ്രതാപ് സിങ് മരിച്ചതോടെ ബറോഡ രാജാവായ സമര്‍ജിത് സിങ് ആണ് ലോപ്രശസ്തമായ ലക്ഷ്മിവിലാസ് കൊട്ടാരത്തിന്‍റെ ഉടമ. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ബനാറസിലെയും 17 പ്രധാന ക്ഷേത്രങ്ങളുടെ നിയന്ത്രണവും സമര്‍ജിത് സിങിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ്. വാങ്കാണര്‍ സ്റ്റേറ്റിലെ രാജകുടുംബാഗമായ രാധികരാജെ ആണ് സമര്‍ജിത് സിങിന്‍റെ പത്നി. രഞ്ജി ട്രോഫിയില്‍ ബറോഡക്കായി ആറ് മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായി കളിച്ചിട്ടുള്ള സമര്‍ജിത് സിങ് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക