സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. സാഫ് ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. നേപ്പാള്‍, കുവൈറ്റ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. നേപ്പാളിനെതിരെ കുവൈറ്റ് 3-1ന് ജയിച്ചിരുന്നു.

മത്സരത്തില്‍ ആദ്യപാതി പിന്നിട്ടപ്പോള്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഛേത്രി ഹാട്രിക് പൂര്‍ത്തിയാക്കി. ഹാട്രിക്കോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ 90 ഗോളുകളായി.

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങിയത്. വിസ പ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവില്‍ വൈകിയെത്തിയ പാകിസ്ഥാന് കാര്യമായ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഫിഫ റാങ്കില്‍ നിലവില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 195-ാം സ്ഥാനത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക